ഡെറാഡൂൺ: കേദാർനാഥ് തീർത്ഥാടകരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ യാത്ര സുഗമമാക്കാൻ തിരക്കിട്ട ശ്രമവുമായി കേന്ദ്ര സർക്കാർ. നിർദ്ദിഷ്ട റോപ്പ്‌വേ പദ്ധതിക്ക് അനുബന്ധമായി 7 കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ തുരങ്കം നിർമ്മിക്കാനുള്ള പദ്ധതികളാണ് വേഗത്തിലാക്കുന്നത്.
ചമാസിയെ സോൻപ്രയാഗുമായി ബന്ധിപ്പിക്കുന്നതാണ് നിർദ്ദിഷ്ട തുരങ്കം. ഇരട്ടതുരങ്കം യാഥാർത്ഥ്യമാകുന്നതോടെ കാളിമഠ്താഴ്‌വര മേഖലയ്‌ക്കും കേദാർനാഥ് റോപ്‌വേയുടെ സ്റ്റേജിംഗ് പോയിന്റായ സോൻപ്രയാഗിനും ഇടയിലുള്ള റോഡ് കണക്റ്റിവിറ്റി വർദ്ധിക്കും. ഒപ്പം പ്രതികൂല കാലാവസ്ഥയിലും ഭക്തർക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ സഹായിക്കും. തുരങ്കത്തിലെ ഒരു വഴി പതിവ് ഗതാഗതത്തിന് സഹായകമാകും. രണ്ടാമത്തേത് അടിയന്തരസാഹചര്യങ്ങളിലാണ് ഉപയോഗിക്കുക.
കഴിഞ്ഞ വർഷം ഏകദേശം 17.7 ലക്ഷം ഭക്തരാണ് കേദാർനാഥ് സന്ദർശിച്ചത് . 2030 ആകുമ്പോഴേക്കും ഭക്തരുടെ എണ്ണം 25 ലക്ഷവും 2040 ആകുമ്പോഴേക്കും ഏകദേശം 40 ലക്ഷവും ആകുമെന്നാണ് നിരീക്ഷണം. നിലവിൽ, എല്ലാ വാഹനങ്ങളും ഒറ്റവരിയിലുള്ള ദേശീയപാത -107 നെയാണ് ആശ്രയിച്ചിരിക്കുന്നത്. ഭാവിയിലുണ്ടാകാൻ സാധ്യതയുള്ള ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി കാളി മഠ് വാലി റോഡ് രണ്ട് വരികളായി വീതികൂട്ടാനുള്ള പദ്ധതികളും പുരോഗമിക്കുന്നുണ്ട്.
ഹിമാലയത്തിന്റെ ദുർബലമായ ഭൂപ്രകൃതിയെ കണക്കിലെടുത്ത് നിർമ്മാണം ആരംഭിക്കുന്നതിന് മുമ്പ് വിപുലമായ പഠനങ്ങൾ നടത്തുമെന്ന് ഉത്തരാഖണ്ഡ് സർക്കാർ വ്യക്തമാക്കി. 2031–32 ഓടെ തുരങ്കം പ്രവർത്തനക്ഷമമാകുമെന്നും യാത്രാ സമയം ഏകദേശം 40 മിനിറ്റായി കുറയ്‌ക്കുമെന്നും പ്രതീക്ഷിക്കുന്നു. ഒപ്പം അദാനി എന്റർപ്രൈസസ് നേതൃത്വത്തിൽ നിർമിക്കുന്ന 12.9 കിലോമീറ്റർ റോപ്പ്‌വേ പദ്ധതിയും പൂർത്തിയാകുമെന്നാണ് സൂചന.















