ന്യൂഡൽഹി: പാക് പൗരൻ മതംമാറ്റി വിവാഹം കഴിച്ച ഇന്ത്യൻ യുവതി അഭയകേന്ദ്രത്തിൽ. നവംബർ 4 നാണ് ആരാധാനാലയങ്ങൾ സന്ദർശിക്കാനുള്ള ഉഭയകക്ഷി കരാർ പ്രകാരം അമൃത്സറിലെ അട്ടാരി അതിർത്തി വഴി സരബ്ജീത് കൗർ പാകിസ്ഥാനിലേക്ക് പോയത്. പിന്നീട് യുവതിയെ കാണാതാവുകയായിരുന്നു. പാകിസ്ഥാനിയായ നാസിർ ഹുസൈനുമായി ഇവർക്ക് ബന്ധമുണ്ടായിരുന്നുവെന്നും മതം മാറി വിവാഹം കഴിച്ചെന്നും അന്ന് റിപ്പോർട്ടുണ്ടായിരുന്നു.
കഴിഞ്ഞ ദിവസമാണ് ഷെൽട്ടർ ഹോമിൽ നിന്നുള്ള യുവതിയുടെ വീഡിയോ പുറത്തുവന്നത്. തന്നെ ഭീഷണിപ്പെടുത്തി മതം മാറ്റിയെന്നും തടവിലാണെന്നും ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞ് സഹായത്തിനായി അഭ്യർത്ഥിക്കുന്നതാണ് ദൃശ്യങ്ങളാണ് ഇതിലുള്ളത്. പഞ്ചാബിലെ കപൂർത്തല സ്വദേശിനിയാണ് യുവതി.
സരബ്ജീത്തിനെ തിരിച്ചെത്തിക്കാൻ സഹായം അഭ്യർത്ഥിച്ച് കുടുംബവും രംഗത്തെത്തിയിട്ടുണ്ട്. നാസിർ നിർബന്ധിച്ച് മതം മാറ്റിയതാണെന്നും ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം കഴിച്ചെന്നുമാണ് കുടുംബം പറയുന്നത്. സോഷ്യൽ മീഡിയയിലൂടെ നാസിർ ഹുസൈൻ സരബ്ജീത് കൗറിനെ വശീകരിക്കുയായിരുന്നുവെന്ന് ഭർത്താവ് കർണാൽ സിംഗ് പറഞ്ഞു. യുവതിയുടെ നഗ്നവീഡിയോകൾ കൈക്കലാക്കിയ ഹുസൈൻ പാകിസ്ഥാനിലേക്ക് പോകാൻ നിർബന്ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഗുരുനാനാക്ക് ജയന്തി ആഘോഷിക്കാൻ പാകിസ്ഥാനിലേക്ക് പോയ സിഖ് പ്രതിനിധി സംഘത്തിന്റെ ഭാഗമായിരുന്നു യുവതി. യുവതിയെ കാണാതായതിന് വലിയ ആശങ്കകൾക്ക് വഴിവച്ചിരുന്നു. മുൻപും സിഖ് തിർത്ഥാടക സംഘത്തെ ബലപ്രയോഗിച്ച് മതം മാറ്റിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. നിലവിലെ സ്ഥിതിഗതികൾ ഇന്ത്യൻ ഏജൻസികൾ പരിശോധിക്കുകയാണ്.
അതേസമയം, സരബ്ജീത് കൗറിന്റെ ഇന്ത്യയിലേക്കുള്ള തിരിച്ച് വരും അത്ര സുഗമമാകാൻ വഴിയില്ല. കാരണം വിവാഹ സാധുതയും തീർത്ഥാടന വിസ ദുരുപയോഗം ചെയ്തുവെന്നാരോപണവും ലാഹോർ ഹൈക്കോടതിയുടെ പരിഗണനയിലാണ്. പാകിസ്ഥാൻ ആഭ്യന്തര മന്ത്രാലയം ഇതുവരെ പ്രത്യേക യാത്രാ അനുമതിയോ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റോ (എൻഒസി) നൽകാത്തതും തടസ്സമാകുന്നുണ്ട്.















