കൊച്ചി : പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെയും മുസ്‌ലിം ലീഗിനുമെതിരെ കടുത്ത വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. യുഡിഎഫ് അധികാരത്തിൽ വന്നാൽ ഭരിക്കുന്നത് മുസ്‍ലീം ലീഗായിരിക്കുമെന്നും അവരെ പ്രീണിപ്പിച്ച് മുഖ്യമന്ത്രിയാകാനാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ശ്രമിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശൻ ഇന്നലെ കൊച്ചിയിൽ പറഞ്ഞു.
എൻഎസ്എസിനേയും തങ്ങളേയും തെറ്റിച്ചതിനു പിന്നിൽ ലീഗാണെന്നും എൻഎസ്എസുമായി ഇനിയൊരു കൊമ്പുകോർക്കലിനില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു . മുഖ്യമന്ത്രിയുടെ വാഹനത്തിൽ താൻ കയറിയത് കുറവായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശനു തോന്നിയെങ്കിൽ അദ്ദേഹത്തെ ഊളമ്പാറയിലേക്ക് അയയ്‌ക്കണമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
‘‘പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ ഭരണം കിട്ടിയാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആളു വേണം. അത് പറയാൻ ഘടകകക്ഷിയിൽ ആളുവേണം. ഘടകകക്ഷി എന്നു പറഞ്ഞാൽ അത് മുസ്‍ലിം ലീഗാണ്. യുഡിഎഫ് വന്നാൽ ഭരിക്കുന്നത് ലീഗായിരിക്കും. അത് പണ്ടും അങ്ങനെ തന്നെയായിരുന്നു.’’ വെള്ളാപ്പള്ളി പറഞ്ഞു.
‘‘പത്തു തൊണ്ണൂറു വയസ്സുള്ള ഞാൻ നടന്നു വരുമ്പോൾ മുഖ്യമന്ത്രി എന്നെക്കൂടി വാഹനത്തിൽ കയറ്റിക്കൊണ്ടു പോയത് വലിയ തെറ്റായിപ്പോയി എന്നാണല്ലോ വ്യാഖ്യാനിക്കുന്നത്. അപ്പോൾ സതീശന്റെ മനസ്സ് എന്താണെന്ന് മനസ്സിലാക്കിയാൽ മതി. പിന്നാക്കക്കാരനായ തന്നെ, പിന്നാക്കക്കാരനായ മുഖ്യമന്ത്രി കാറിൽ കയറ്റിയപ്പോൾ സതീശന് ഇഷ്ടമായില്ല. എന്നു പറഞ്ഞാൽ ഒരു പിന്നാക്കക്കാരൻ അങ്ങനെയൊരു വണ്ടിയിൽ കയറാൻ പാടില്ല, അതായത് വെള്ളാപ്പള്ളി നടേശനെ, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയെ കയറ്റാൻ പാടില്ല. ഇത് പലപ്പോഴും സതീശന്റെ ഭാഗത്തു നിന്ന് കേട്ടിട്ടുണ്ട്’’വെള്ളാപ്പള്ളി പറഞ്ഞു.ലീഗിനെ പ്രീണിപ്പിക്കാനാണ് സതീശൻ ശ്രമിക്കുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
പിണറായി സർക്കാർ വന്നതിൽ പിന്നെ സംസ്ഥാനത്ത് കലാപങ്ങൾ ഉണ്ടായിട്ടില്ലെന്നും വീണ്ടും കലാപമുണ്ടാക്കാൻ ചിലർ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് തന്നെ മലപ്പുറം പ്രസംഗത്തിന്റെ പേരിൽ നിരന്തരം വേട്ടയാടുന്നത് എന്നും വെള്ളാപ്പള്ളി പറഞ്ഞു.
സംവരണ വിഷയത്തിൽ എൻഎസ്എസുമായി തങ്ങളെ തമ്മിൽ തല്ലിച്ചതിനും സമരം ചെയ്യിച്ചതിനും പിന്നിൽ ലീഗാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. തന്നെ മുന്നിൽ നിർത്തി എൻഎസ്എസുമായി വഴക്കുണ്ടാക്കിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഭരണത്തിൽ വന്നിട്ട് എന്താണ് സംഭവിച്ചത് എന്നും വെള്ളാപ്പള്ളി ചോദിച്ചു.
‘‘പല ചതിവുകളും അനുഭവങ്ങളുമുണ്ടായി. അതുകൊണ്ട് എൻഎസ്എസ് നേതൃത്വവുമായി കൊമ്പുകോർക്കാൻ പോകേണ്ടതില്ല എന്ന ധാരണയാണ് ഇപ്പോഴുള്ളത്. എസ്എൻഡിപിക്ക് ഇനി എൻഎസ്എസുമായി പിണങ്ങിപ്പോവുക എന്ന നയം ഉണ്ടാവില്ല”. വെള്ളാപ്പള്ളി പറഞ്ഞു.















