കേരളത്തിലെ കല്യാണങ്ങളുടെ പൊലിപ്പും നിലവാരവും കാണിക്കുന്നത് സദ്യയിലാണ്. സദ്യക്ക് മലയാളിക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണല്ലോ പപ്പടം. പപ്പടമില്ലാത്ത സദ്യ മലയാളിക്ക് ഓർക്കാൻ കൂടി കഴിയില്ല. പപ്പടം എന്ന് പറഞ്ഞാൽ മലയാളിക്ക് ഗുരുവായൂർ പപ്പടമാണ്.സദ്യയുടെ രുചിയുടെയും പൊലിമയുടെയും കാര്യത്തിൽ കേരളത്തിന്റെ അങ്ങോളം ഇങ്ങോളമുള്ള എല്ലാവരും മേനി പറയുന്ന ഒരിനമാണ് ഗുരുവായൂർ പപ്പടം. ഗുരുവായൂർ പപ്പടത്തിന്റെ പ്രശ്സ്തി അത്രക്കുമാണ് ലോകത്ത് എമ്പാടും പരന്നത്.
ഗുരുവായൂർ അമ്പലനടയിൽ ചെന്നാൽ മിക്കവാറും എല്ലാ കടകളിലും ഗുരുവായൂർ പപ്പടം സുലഭമാണ്. ഗുരുവായൂരിൽ കണ്ണനെ ദർശിക്കാൻ വന്നു പോകുന്ന ഭക്തരിൽ മിക്കവരും ഗുരുവായൂർ പപ്പടമായാണ് മടക്കം. എന്നാൽ ഗുരുവായൂർ പപ്പടം നിർമ്മിക്കുന്നത് ഗുരുവായൂരിലല്ല. ഗുരുവായൂരിന്റെ സമീപപ്രദേശങ്ങളിലും പാവറട്ടിക്കടുത്ത് എളവള്ളി പഞ്ചായത്തിലെ ചിറ്റാട്ടുകരയിലാണ് ഈ പപ്പടത്തിന്റെ ഉത്ഭവം. ചിറ്റാട്ടുകരയിലെ ഒരു പറ്റം കുടുംബങ്ങൾ നടത്തുന്ന കുടിൽ വ്യവസായമാണിത്. ഇവിടുതെ നൂറുകണക്കിന് തൊഴിലാളികളുടെ കൈപ്പുണ്യമാണ് ഈ പ്രശസ്തിക്കുകാരണം. ഇവിടെ ജോലി ചെയുന്നവരുടെ ഇടയിൽ തൊഴിലാളിയെന്നോ മുതലാളിയെന്നോ വ്യത്യാസമില്ല. കൂട്ടായ സഹകരണത്തിലാണ് പപ്പടം നിർമ്മിക്കുന്നത്. ഇത് തന്നെയാണ് ഇന്നും ഈ പ്രശ്സ്തിക്കു കാരണം.
ചെറിയ നാണയത്തുട്ടിന്റെ വലിപ്പമുള്ള കുഞ്ഞു പപ്പടം മുതൽ വലിയ വട്ടത്തിലുള്ള വലിപ്പം വരെയുള്ള പപ്പടം ഇവിടെ ഉണ്ടാക്കുന്നുണ്ട്. ഉഴുന്നുമാവാണ് പപ്പട നിർമ്മാണത്തിന്റെ പ്രധാന ഘടകം. ഉപ്പ്, കടല, പപ്പടക്കാരം എന്നിവയും ഉൾപ്പെടുത്തുന്നു. രുചി കൂട്ടാനും ഒട്ടിപ്പിടിക്കാതിരിക്കാനുംവേണ്ടി കപ്പപ്പൊടിയും (,അരിപ്പൊടിയും ചേർക്കുന്നു. ഇതിനു പുറമേ മേമ്പൊടിയായി ചിറ്റാട്ടുകരയുടെ രുചി രസങ്ങളും ചേർന്നാൽ ചിറ്റാട്ടുകരയുടെ ഗുരുവായൂർ പപ്പടം റെഡി. ചിറ്റാട്ടുകരയിൽ കൈ കൊണ്ട് ഇടിച്ചാണ് പപ്പടം ഉണ്ടാക്കുന്നത്. പൂർണ്ണമായും മനുഷ്യ ന്റെ അധ്വാനമാണ് ഈ പപ്പടത്തിന്റെ തനത് രുചി.

















