ആലപ്പുഴ : എസ് എൻഡിപി യോഗത്തിന്റെ നിർണ്ണായക യോഗത്തിലെ തീരുമാനമനുസരിച്ച് നായാടി മുതൽ നസ്രാണിവരയുള്ള ജനവിഭാഗവുമായുള്ള സഖ്യത്തിന് യോഗം ഉപാധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ ചുമതലപ്പെടുത്തി. ഇതിനായി എൻ.എസ്.എസുമായുള്ള ചർച്ചക്ക് ഇന്ന് ജി. സുകുമാരൻ നായരോട് സമയം ചോദിക്കും.
ലീഗ് ഭരണത്തിൽ കിട്ടിയ വിവേചനം തുറന്ന് കിട്ടിയപ്പോൾ വർഗ്ഗീയവാദിയായി ചിത്രീകരിച്ചതിനെതിരെ യോഗത്തിൽ പ്രതിഷേധം ഉയർന്നു. എൻ എസ്. എസ് മായി സമരസപ്പെട്ടിരിക്കുന്നു എന്നും ഐക്യം സാമൂഹ്യനീതിക്കുവേണ്ടി ആണെന്നും നസ്രാണികളും ഇതേ താൽപ്പര്യവുമായി സമീപിച്ചിട്ടുണ്ട് എന്നും യോഗത്തിനു ശേഷം വെള്ളാപ്പള്ളി പറഞ്ഞു. എസ്.എൻ ഡി പി യും എൻ.എസ് എ സുമായി ഇനി ഒരു കൊമ്പ് കോർക്കൽ ഉണ്ടാകില്ല എന്നും വി.ഡി സതീശന്റെ പ്രസ്താവനകളെ അവഞ്ജയോടെ തള്ളുന്നു എന്നും അദ്ദേഹം പറഞ്ഞു. വി.ഡി സതീശൻ പുകഞ്ഞ കൊള്ളിയാണെന്നും ഇനി അക്കാര്യത്തിൽ ചർച്ചയില്ലെന്നും അദ്ദേഹം പറഞ്ഞു.
“സുകുമാരൻ നായരുമായുള്ള തുടർ ചർച്ചക്കായി തുഷാർ വെള്ളാപ്പള്ളിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അവരുമായി സംസാരിച്ചതിന് ശേഷം ചർച്ച നടത്താനുള്ള തീയതി തീരുമാനിക്കും. വിവാദ പ്രസ്താവനയിൽ സജി ചെറിയാൻ ഖേദം പ്രകടിപ്പിക്കേണ്ട കാര്യമില്ലായിരുന്നു,സത്യം പറഞ്ഞതിന് എന്തിനാണ് ഖേദം പ്രകടപ്പിക്കുന്നത്”; വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.മുസ്‍ലിം ലീഗ് ഒഴികെയുള്ള സംഘടനകളുമായി ചർച്ച നടത്താൻ തയാറാണെന്നും വെളളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു. മുസ്‍ലിം സംഘടനകൾ ഉൾപ്പടെ ആരുമായും സഹകരിക്കാൻ തയാറാണെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
ഇന്ന് നടന്ന എസ്.എൻ.ഡി.പിയുടെ യോഗത്തിൽ എൻ.എസ്.എസ് ഐക്യം സംബന്ധിച്ച് പ്രമേയം പാസാക്കിയതിനു പിന്നാലെ ആയിരുന്നു ഈ നിർണ്ണായക നീക്കങ്ങൾ.















