മാറാത്തത് ഇനി മാറും. പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ അനന്തപുരിയിലെത്തുമ്പോൾ ആകാംക്ഷയിലും ആവേശത്തിലുമാണ് കേരളം. 2030-ഓടെ തിരുവനന്തപുരത്തെ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച നഗരമാക്കാനുള്ള ‘വികസന രേഖ’ മോദി പുറത്തിറക്കും. മേയർ വി.വി. രാജേഷിന്റെ നേതൃത്വത്തിൽ ഓരോ വാർഡിൽ നിന്നും സ്വീകരിച്ച നിർദ്ദേശങ്ങളാണ് ഈ പദ്ധതിയുടെ ജീവൻ. എങ്ങനെയാണ് മോദി തലസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റുക. വിശദമായി അറിയാം…
- വീടെന്നത് വെറുമൊരു സ്വപ്നമായിരുന്ന ആയിരങ്ങൾക്ക് ഇനി മോദി ഗ്യാരണ്ടി..അഞ്ച് വർഷം കൊണ്ട് 20,000 കുടുംബങ്ങൾക്ക് സ്വന്തം വീട്. ഓരോ വാർഡിലും 40 വീടുകൾ വീതം ഒരുങ്ങും. സർക്കാർ ഫണ്ടിനപ്പുറം കോർപ്പറേറ്റ് കമ്പനികളുടെ സിഎസ്ആർ വിഹിതം കൂടി ചേർത്തുകൊണ്ടുള്ള ഈ പുതിയ മാതൃക, ഭവന പദ്ധതികളിൽ വിപ്ലവം സൃഷ്ടിക്കും. വൃത്തിയുള്ള നഗരം, സുരക്ഷിതമായ തെരുവുകൾ. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായ ഇൻഡോറിന്റെ മാതൃകയിൽ തിരുവനന്തപുരത്തും ആധുനിക മാലിന്യ സംസ്കരണ പ്ലാന്റുകൾ വരുന്നു.
- ഇനി കുരുക്കില്ലാത്ത നഗരം, കുതിച്ചുപായും തലസ്ഥാനം.. മെട്രോ റെയിൽ പദ്ധതിയും അത്യാധുനിക ഫ്ലൈഓവറുകളും യാഥാർത്ഥ്യമാകും.. സ്മാർട്ട് റോഡുകളും സിഗ്നൽ ഫ്രീ കോറിഡോറുകളും നഗരയാത്രയുടെ വേഗത വർദ്ധിപ്പിക്കും. പുതിയ നാല് അമൃത് ഭാരത് എക്സ്പ്രസ്സുകൾ. താംബരം, ഹൈദരാബാദ്, മംഗളൂരു എന്നിവിടങ്ങളിലേക്ക് അതിവേഗ യാത്ര സാധ്യമാകും. നഗരത്തിലെ 11 പ്രധാന റെയിൽവേ സ്റ്റേഷനുകളുടെ നവീകരണം പൂർത്തിയാകുന്നതോടെ യാത്രാനുഭവം വിമാനത്താവളത്തിന് തുല്യമായി മാറും. മെട്രോ റെയിൽ പദ്ധതിയുടെ വേഗത വർദ്ധിപ്പിക്കാനുള്ള പ്രഖ്യാപനവും പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
- വികസനത്തിന്റെ പുതിയ കവാടമായി വിഴിഞ്ഞം. വിഴിഞ്ഞം തുറമുഖം എന്ന വമ്പൻ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ തിരുവനന്തപുരം ലോക വ്യാപാരത്തിന്റെ കേന്ദ്രബിന്ദുവാകും. ടെക്നോപാർക്കും വിഴിഞ്ഞവും തമ്മിലുള്ള കണക്റ്റിവിറ്റി നഗരത്തെ ഒരു സാമ്പത്തിക ശക്തിയാക്കും. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇൻഫ്രാസ്ട്രക്ചറിലൂടെ തുറമുഖത്തെയും നഗരത്തെയും ബന്ധിപ്പിക്കും. കടലാക്രമണം തടയാനുള്ള ശാസ്ത്രീയ പരിഹാരങ്ങളിലൂടെ മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകും…
- യുവതലമുറയ്ക്കായി ഒരു തൊഴിൽ വിപ്ലവം. ഐടി മേഖലയിൽ വൻ വിദേശ നിക്ഷേപവും പുതിയ തൊഴിലവസരങ്ങളും വരുന്നു. അത്യാധുനിക ഡിജിറ്റൽ ഹബ്ബുകളും ടെക്നോസിറ്റി വിപുലീകരണത്തിനുള്ള കേന്ദ്ര ഫണ്ടും നഗരത്തെ ഐടി ഭൂപടത്തിൽ ഒന്നാമതെത്തിക്കും.
- മഴ പെയ്താൽ മുങ്ങുന്ന നഗരമെന്ന പേരുദോഷം മാറ്റും സൂറത്തിലെ അത്യാധുനിക ഡ്രെയിനേജ് സംവിധാനം തലസ്ഥാനത്ത് നടപ്പിലാക്കും. ഇനി വെള്ളക്കെട്ടില്ലാത്ത 101 വാർഡുകൾ. സ്മാർട്ട് ലിവിംഗ്, ഗ്രീൻ സിറ്റി! ഇൻഡോർ മാതൃകയിൽ മാലിന്യ പ്ലാന്റുകളും സൂറത്ത് മോഡൽ ഡ്രെയിനേജും വരുന്നതോടെ നഗരത്തിൽ ഇനി വെള്ളക്കെട്ടില്ല. 24 മണിക്കൂറും ശുദ്ധജലവും കൂടുതൽ ഇലക്ട്രിക് ബസുകളുമായി തിരുവനന്തപുരം ഇനി പരിസ്ഥിതി സൗഹൃദ നഗരം.
- ശ്രീ പത്മനാഭസ്വാമി ക്ഷേത്രവും ആറ്റുകാൽ ക്ഷേത്രവും ബന്ധിപ്പിച്ചുകൊണ്ട് പൈതൃക വികസന ഇടനാഴി യാഥാർത്ഥ്യമാകുന്നു. ഒപ്പം ബീമാപ്പള്ളിയും വെട്ടുക്കാട് പള്ളിയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ബൃഹദ് തീർത്ഥാടന ടൂറിസം പാക്കേജ്. നഗരത്തിന്റെ പ്രൗഢി വിളിച്ചോതുന്ന ചരിത്രസ്മാരകങ്ങളും പൈതൃക കെട്ടിടങ്ങളും പുത്തൻ ലാവണ്യത്തോടെ സംരക്ഷിക്കപ്പെടും. ഭക്തിയും പാരമ്പര്യവും വികസനവും കൈകോർക്കുന്ന പുതിയ അനന്തപുരിയാണ് ലക്ഷ്യം. പത്മനാഭസ്വാമി ക്ഷേത്രം മുതൽ വെട്ടുക്കാട് പള്ളി വരെ നീളുന്ന തീർത്ഥാടന ടൂറിസം സർക്യൂട്ട് വഴി ആഗോള സഞ്ചാരികളെ അനന്തപുരിയിലേക്ക് ആനയിക്കും.
- ആരോഗ്യരംഗത്ത് വൻ കുതിച്ചുചാട്ടം! ജൻ ഔഷധി ശൃംഖല വ്യാപകമാക്കുന്നതോടെ സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ. അത്യാധുനിക ആരോഗ്യ സേവന കേന്ദ്രങ്ങൾ നഗരത്തിലുടനീളം ഉയരും.
- ഇനി തലസ്ഥാനത്ത് തെളിനീരൊഴുകും …മലിനമായിക്കിടന്ന പുഴകൾക്ക് പുതുജീവൻ നൽകാൻ ‘ഗംഗാ മിഷൻ’ മോഡൽ എത്തുന്നു. കരമനയാറും കിള്ളിയാറും പാർവ്വതി പുത്തനാറും ഇനി തെളിനീരൊഴുകുന്ന പൈതൃകങ്ങളാകും. 101 വാർഡുകളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള സമഗ്ര പദ്ധതിക്കാണ് തുടക്കമാകുക.
പ്രഖ്യാപനങ്ങളിൽ ഒതുങ്ങുന്നതല്ല, മറിച്ച് ഓരോ പൗരന്റെയും ജീവിതത്തിൽ മാറ്റമുണ്ടാക്കുന്ന മോദി ഗ്യാരണ്ടിയിൽ ഇനി അനന്തപുരി കുതിക്കും. വികസനത്തിന്റെ പുതിയ സൂര്യോദയത്തിനായി കാത്തിരിക്കാം.
45 വര്ഷത്തെ ചെങ്കോട്ട തകര്ത്ത് ബിജെപി മേയര് അധികാരത്തിലെത്തി 27 ദിവസം പിന്നിടുമ്പോഴാണ് പ്രധാനമന്ത്രി എത്തുന്നത്. 4 പുതിയ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുന്നതിനും ലൈഫ് സയൻസസ് പാർക്കിലെ ഇന്നവേഷൻ, ടെക്നോളജി ആൻഡ് ഒൻട്രപ്രനർഷിപ് ഹബ്ബിനു തറക്കല്ലിടാനും ബിജെപി ഭരണം പിടിച്ച തിരുവനന്തപുരം കോർപറേഷന്റെ വികസന ബ്ലൂ പ്രിന്റ് പ്രകാശനം ചെയ്യാനുമായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തുന്നത്. ഇതോടെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനു തുടക്കം കുറിക്കാനാണ് ബിജെപിയുടെ പദ്ധതി.
3 പരിപാടികളും നടക്കുന്ന കിഴക്കേക്കോട്ട പുത്തരിക്കണ്ടം മൈതാനത്തേക്കുള്ള പ്രധാനമന്ത്രിയുടെ യാത്ര റോഡ് ഷോയാക്കി മാറ്റും. കാൽ ലക്ഷത്തോളം പാർട്ടി പ്രവർത്തകർ പരിപാടിയിൽ പങ്കെടുക്കും. പുത്തരിക്കണ്ടത്തെ ഔദ്യോഗിക പരിപാടികൾക്കായുള്ള ആദ്യവേദിയിൽ ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യും. പിന്നീട് ഇന്നവേഷൻ, ടെക്നോളജി ആൻഡ് ഒൻട്രപ്രനർഷിപ് ഹബ്ബിന്റെ തറക്കല്ലിടലും നിർവഹിക്കും. ഈ ചടങ്ങുകൾക്കു ശേഷം കോർപറേഷന്റെ വികസന ബ്ലൂ പ്രിന്റ് പ്രകാശനത്തിനായി സമീപത്തെ പാർട്ടി വേദിയിലേക്ക് പ്രധാനമന്ത്രി മാറും. ഉച്ചയോടെ അദ്ദേഹം മടങ്ങും















