തിരുവനന്തപുരം: അനന്തപുരിയുടെ വികസ സ്വപ്നങ്ങൾക്ക് ഊർജ്ജം പകർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപിക്ക് മിന്നും വിജയം സമ്മാനിച്ച തലസ്ഥാന ജനതയ്‌ക്കും, അതിന് വേണ്ടി അഹോരാത്രം പണിയെടുത്ത പ്രവർത്തകർക്കും നന്ദി പറഞ്ഞു കൊണ്ടാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. ഇടത് വലത് മുന്നണികളുടെ പ്രീണന രാഷ്‌ട്രീയം തുറന്നുകാട്ടിയും ഇരുവിഭാഗത്തെയും കടന്നാക്രമിച്ചും കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ 40 മിനിറ്റ് നീണ്ട പ്രസംഗം പുരോഗമിച്ചത്.
” 1987 ൽ മുൻപ് ഗുജറാത്തിൽ ബിജെപി പത്രത്തിൽ രണ്ട് വരിയിൽ ഒതുങ്ങുന്ന ചെറിയ പാർട്ടിയായിരുന്നു. അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷനിലാണ് ആദ്യം ബിജെപി വിജയിച്ച് കയറിത്. അതെ രീതിയാണ് തിരുവനന്തപുരത്തും സാധ്യമായിരിക്കുന്നത്. ഇതുതന്നെയാണ് കേരളത്തിലും സംഭവിക്കാൻ പോകുന്നത്. കേരളം ഭാരതീയ ജനതാ പാർട്ടിയെ വിശ്വസിച്ചു തുടങ്ങിയിരിക്കുന്നു. തിരുവനന്തപുരത്തെ ബിജെപിയുടെ വിജയം സാധാരണമല്ലെന്നും
ഇത് വികസനത്തിന്റെയും വിശ്വാസത്തിന്റെയും വിജയമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ വികസനത്തിന്റെ ശത്രുവാണ് എൽഡിഎഫ്. അവരുടെ ലക്ഷ്യം കേന്ദ്രസർക്കാർ പദ്ധതികൾ തടയുകയാണ്. പി എം ആവാസ് യോജന അർബൻ ഇവിടെ നടപ്പാക്കുന്നില്ല. പിഎം ശ്രീ പോലുള്ള സ്കൂളുകളുടെ സൗകര്യം ദരിദ്രരായ കുട്ടികൾക്ക് ലഭിക്കുന്നതിനും എൽഡിഎഫ് എതിരാണ്. ഈ പദ്ധതിയുടെ ഗുണത്തിൽ നിന്നും കേരളത്തിലെ കുട്ടികളെ അകറ്റിനിർത്തുകയാണ് എൽഡിഎഫ്.
സാധാരണയായി കർഷകർക്ക് കേന്ദ്രം നൽകുന്ന പണം കോൺഗ്രസിന്റെയും ഇടതു നേതാക്കളുടെയും പോക്കറ്റിലാകുന്നതാണ് പതിവ്. പിഎം കിസാൻ നിധിയിലൂടെ 13,000 കോടി കേരളത്തിലെ കർഷകരുടെ അക്കൗണ്ടിലെത്തി. നേരിട്ട് അക്കൗണ്ടിലേക്ക് കൈമാറിയതിനാൽ അക്കാരണത്താൽ ആ പണം തട്ടിയെടുക്കാൻ അഴിമതിക്കാരായ ഇടത് വലത് മുന്നണികൾക്ക് സാധിച്ചില്ലെന്നും അദ്ദേഹം പരിഹസിച്ചു.
തീരദേശ നഗരമായ തലസ്ഥാനത്തിന്റെ സ്പന്ദനങ്ങൾ തൊട്ടറിഞ്ഞു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. പി എം മത്സ്യ സമ്പദ പദ്ധതി പ്രകാരം വലിയ തുകകൾ സഹായമായി കേന്ദ്രസർക്കാർ നൽകി. കിസാൻ ക്രെഡിറ്റ് കാർഡിന്റെ നേട്ടം മത്സ്യത്തൊഴിലാളികൾക്കും നൽകി. 5 ലക്ഷം രൂപയുടെ ഇൻഷുറൻസാണ് മീൻപിടിത്തക്കാർക്ക് നൽകിയത്. ആഴക്കടൽ മത്സ്യബന്ധനത്തിന് ബോട്ടുകൾ നവീകരിക്കുന്നതിന് സഹായം നൽകി.
കേരളത്തെ വികസിതമാക്കാൻ യുവാക്കൾക്ക് വലിയ പങ്കുണ്ട്. ഗൾഫ് രാജ്യങ്ങളും യൂറോപ്പിലും ഉള്ളതുപോലെ യുവാക്കൾക്ക് വലിയ അവസരങ്ങൾ ലഭിക്കേണ്ടതുണ്ട്. അതിന് കേരളത്തിലും ഡബിൾ എഞ്ചിൻ സർക്കാർ വരേണ്ടതുണ്ട്. അതിന് ആധുനിക പശ്ചാത്തല സൗകര്യ വികസനം ആവശ്യമാണ്.
ഇടതു വലതു മുന്നണികൾ പശ്ചാത്തല സൗകര്യം ഒരുക്കുകയല്ല അഴിമതിക്ക് കളമൊരുക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അയ്യന്റെ സ്വർണം കട്ടവരെ വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല ക്ഷേത്രം സംരക്ഷിക്കുന്നതിന് എൽഡിഎഫ് സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും ചൂണ്ടിക്കാട്ടി. ബിജെപി അധികാരത്തിൽ എത്തിയാൽ സ്വർണ്ണക്കൊള്ള വിശദമായി അന്വേഷിക്കും കുറ്റക്കാരെല്ലാം ജയിലിൽ പോകും. അത് മോദിയുടെ ഗ്യാരണ്ടിയാണെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകി.















