കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയായ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും. ദീപക്കിന്റെ ലാപ്ടോപ്പ്, ഫോൺ എന്നിവയുടെ ഫോറെൻസിക് പരിശോധന ഫലം വരുന്നത് വരെ പ്രതിയ്‌ക്ക് ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷന്റെ വാദം. ഷിംജിതയുടെ വീഡിയോ എഡിറ്റഡ് ആണോ എന്ന് പരിശോധിക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
അതേസമയം, പരിശോധന ഫലം വരുന്നത് വരെ റിമാൻഡിൽ കഴിയേണ്ട ആവശ്യമില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. ഷിംജിതയുടെ ഇൻസ്റ്റഗ്രാം വീഡിയോയും അതിനെത്തുടർന്നുണ്ടായ മാനസിക പീഡനവുമാണ് ദീപക്കിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി. പ്രതി ഷിംജിത 21 ദിവസമായി ജയിലിലാണ്. ആത്മഹത്യ പ്രേരണകുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.















