തിരുവനന്തപുരം: കിടപ്പുമുറിയിലെ എയർ കണ്ടീഷനുള്ളിൽ നിന്നും അഞ്ചോളം പാമ്പുകളെ പിടികൂടി. ശ്രീകാര്യം ചെറുവയ്‌ക്കൽ താമസിക്കുന്ന ടെക്നോപാർക്ക് ജീവനക്കാരനായ മാധവ്. ജെ. പണിക്കരുടെ വീട്ടിൽ നിന്നുമാണ് പാമ്പിനെ പിടികൂടിയത്.
ബുധനാഴ്ച രാത്രിയാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയ മാധവ്, കിടപ്പുമുറിയുടെ വാതിൽ തുറന്നപ്പോൾ എസിയുടെ താഴ്വശത്ത് ഒരു വാൽ മറയുന്നത് കണ്ടു. സംശയം തോന്നി എസിക്ക് സമീപം ചെന്നപ്പോൾ എ ചെറിയ ശബ്ദം കേൾക്കുകയും ചെയ്തു. ടോർച്ച് അടിച്ചു നോക്കിയപ്പോൾ പാമ്പിനെ കണ്ടെത്തുകയായിരുന്നു.
തുടർന്ന് വനം വകുപ്പിലെ സ്നേക്ക് ക്യാച്ചർ ഗൗതവും എസി ടെക്നീഷ്യനും ചേർന്ന് ഒന്നര മണിക്കൂർ പരിശ്രമിച്ചാണ് പാമ്പിനെ പിടികൂടിയത്. എസിയുടെ ഔട്ടർ വാട്ടർ പൈപ്പിനു സമീപം ചുമരിൽ ഉണ്ടാക്കിയ ദ്വാരത്തിലൂടെയായിരുന്ന ഇവ എസിക്കുള്ളിൽ എത്തിയത്. അഞ്ച് പാമ്പിൽ 4 എണ്ണത്തിനെ പിടികൂടിയെങ്കിലും ഒരെണ്ണം ഔട്ടർ പൈപ്പിലൂടെ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു.
കൊബേറി അഥവാ വില്ലൂന്നി എന്ന വിഭാഗത്തിലെ വിഷമില്ലാത്ത പാമ്പ് ആണിതെന്നും മരചില്ലകൾ വീടിന്റെ ടെറസ്സിൽ താഴ്ന്ന് കിടന്നതാണ് ഇവ കയറാൻ ഇടയാക്കിയതെന്നും സ്നേക്ക് ക്യാച്ചർ പറഞ്ഞു. പിടികൂടിയ പാമ്പുകളെ പിന്നീട് ദൂരെയുള്ള ആൾപാർപ്പില്ലാത്ത തുറസ്സായ കുറ്റികാട്ടിലേക്ക് തുറന്നു വിട്ടു.















