തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥികളുടെ പ്രചരണത്തിന് തുടക്കം കുറിക്കാൻ പ്രധാനമന്ത്രിയെത്തുന്നു. മാർച്ച് 11, ബുധനാഴ്ച കൊച്ചി കലൂർ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങ് നടക്കുക. എറണാകുളം, തൃശൂർ ജില്ലകളിൽ നിന്ന് മാത്രം അരലക്ഷം പ്രവർത്തകർ പരിപാടിയിൽ പങ്കെടുക്കും . മാറ്റം തുടങ്ങാം, വികസിത കേരളം മോദിക്കൊപ്പമെന്നതാണ് സമ്മേളനത്തിന്റെ മുദ്രാവാക്യം
രാവിലെ 11.30 ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി ധീവരസഭ സമ്മേനത്തിൽ പങ്കെടുക്കും. തുടർന്ന് കേന്ദ്ര സർക്കാരിന്റെ പരിപാടിയിലും അദ്ദേഹം സംബന്ധിക്കും. ഒരു മണിയോടെയാണ് പ്രധാനമന്ത്രി എൻഡിഎയുടെ ഉദ്ഘാടന വേദിയിലെത്തുക.
‘മാറാത്തത് മാറും ഇനി കേരളം വളരു’മെന്നതാണ് ഈ തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ മുദ്രാവാക്യമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് പറഞ്ഞു. ‘മതിയായി എം എൽ എ ‘ക്യാമ്പയിലൂടെ 140 എം എൽ എ മാർക്കുമെതിരെ സമരപരിപാടികൾ നടത്തും. എംഎൽഎമാർക്കെതിരെ കുറ്റപത്രം കൊണ്ടുവരും. ജനങ്ങളുടെ ഒപ്പ് ശേഖരണം നടത്തും. എം എൽ എ ഓഫീസുകളിലേക്ക് എൻ ഡി എ മാർച്ചുകൾ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. വാർത്താസമ്മേളനത്തിൽ എൻഡിഎ വൈസ് ചെയർമാൻ എ. എൻ രാധാകൃഷ്ണനും പങ്കെടുത്തു.















