വാഷിങ്ടൻ: അമേരിക്കയും ഇസ്രയേലും ഒരുഭാഗത്തും – ഇറാൻ മറുഭാഗത്തുമായുള്ള സംഘർഷം തുടരുന്നതനിടെ യുദ്ധം ഏതാണ്ട് അവസാനിച്ചെന്ന നാടകീയ പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി.
“യുദ്ധം നാലോ, അഞ്ചോ ആഴ്ചകൾ നീണ്ടുനിൽക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ യുഎസ് വളരെയേറെ മുന്നിലാണ് അതിനാൽ തന്നെ ഇത് വേഗം അവസാനിച്ചു” ട്രംപ് പറഞ്ഞു. തിങ്കളാഴ്ച സിബിഎസ് ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ ഈ അവകാശവാദം.
“ഇറാന് നാവിക സേനയില്ല, ആശയവിനിമയ സംവിധാനങ്ങളില്ല, വ്യോമസേനയും ഇല്ല. അതിനാൽ യുദ്ധം ഏകദേശം അവസാനിച്ചു. അവരുടെ മിസൈലുകൾ ചിതറിപ്പോയി. നിങ്ങൾ തന്നെ നോക്കിയാൽ മനസിലാകും നിർമാണത്തിൽ ഉൾപ്പെടെ അവരുടെ ഡ്രോണുകൾ എല്ലായിടത്തും നശിപ്പിക്കപ്പെടുകയാണ്. സൈനികപരമായി അവർക്ക് ഇനി ഒന്നും തന്നെ അവശേഷിക്കുന്നില്ല.” ട്രംപ് അവകാശപ്പെട്ടു.
ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകൾ ഇപ്പോൾ കടന്നുപോകുന്നുണ്ടെന്നും അത് പിടിച്ചെടുക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണ് എന്നും . അവർക്ക് ചെയ്യാനുള്ളതെല്ലാം അവർ ഇവിടെ ചെയ്തു കഴിഞ്ഞു. ഇനിയും കൂടുതൽ നടപടികൾക്ക് ശ്രമിക്കരുത്. അത് ആ രാജ്യത്തിന്റെ അവസാനം കുറിക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി.
ആയത്തുള്ള അലി ഖമേനിയുടെ പിൻഗാമിയായി തെരഞ്ഞെടുത്ത ഇറാന്റെ പുതിയ പരമോന്നത നേതാവായ മുജ്തബ ഖമേനിയെ കുറിച്ച് തനിക്ക് ഒന്നും പറയാനില്ലെന്നാണ് ട്രംപ് പറയുന്നത് . “അദ്ദേഹത്തോട് പ്രത്യേകമായി യാതൊന്നും തന്നെ പറയാനില്ല. ഇറാനെ നയിക്കാൻ ഞാൻ മറ്റൊരാളെയാണ് മനസിൽ കാണുന്നത്” ട്രംപ് പറയുന്നു. മുജ്തബയെ നിയമിച്ചതിൽ താൻ തൃപ്തനല്ലെന്ന് നേരത്തെ തന്നെ ട്രംപ് ഭീഷണി മുഴക്കിയിരുന്നു .















