തിരുവനന്തപുരം: ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയ്‌ക്ക് വെള്ളാപ്പള്ളി നടേശന്റെ വിമർശനം. യുഡിഎഫിന്റെ സ്ഥാനാർഥി നിർണയം സംബന്ധിച്ചുള്ള സ്വാമി സച്ചിദാനന്ദയുടെ പ്രതികരണത്തോടാണ് വെള്ളാപ്പള്ളി കടുത്ത വിമർശനം ഉന്നയിച്ചത്. യൂ ഡി എഫ് സ്ഥാനാർഥികളുടെ പേര് എഴുതി നൽകാൻ സച്ചിദാനന്ദ ആരാണെന്ന് വെള്ളാപ്പള്ളി ചോദിച്ചു. സച്ചിദാനന്ദ പമ്പര വിഡ്ഢിയെന്നും അദ്ദേഹം പറഞ്ഞു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശനെ നീക്കം ചെയ്ത ഹൈക്കോടതി നടപടിയെ ശിവഗിരി മഠം സ്വാഗതം ചെയ്തതിരുന്നു.
“സ്വാമി സച്ചിദാനന്ദ സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങൾ ചെയ്യുന്നു. ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല. സ്ഥാനാർഥികളുടെ പേര് എഴുതി നൽകാൻ സച്ചിദാനന്ദ ആരാണ്? സച്ചിദാനന്ദ പമ്പര വിഡ്ഢിയാണ്. – വെള്ളാപ്പള്ളി പറഞ്ഞു. ശിവഗിരി മഠത്തിൽ ഇരുന്ന് ഇങ്ങനെ ചെയ്യാമോ ? സ്വന്തം നിലയിൽ ചെയ്തത് ആണെന്ന് സെക്രട്ടറി തന്നെ പറയുന്നു. ആ കസേരയിൽ ഇരിക്കാൻ യോഗ്യതയില്ല.
രാഷ്‌ട്രീയക്കാരുടെ വാലായി നടക്കുകയല്ല ശിവഗിരി മഠം ചെയ്യേണ്ടത്. ശിവഗിരി മഠത്തിന് ശിവഗിരി മഠത്തിന്റേതായ ധർമമുണ്ട്. പ്രസിഡന്റിന് അഭിപ്രായം പറയണമെങ്കിൽ ട്രസ്റ്റ് ചേർന്ന് തീരുമാനിക്കണം. 18 പേരുടെ പേര് എഴുതിക്കൊടുത്തിട്ടുണ്ട്, എത്രപേര് സ്ഥാനാർഥിയാകുമെന്ന് കാണാം”, വെള്ളാപ്പള്ളി പറഞ്ഞു.
യുഡിഎഫിന്റെ സ്ഥാനാർഥി നിർണയവുമായി വിവിധ കാര്യങ്ങൾ സച്ചിദാനന്ദ പറഞ്ഞിരുന്നു. ജയസാധ്യതയുള്ള മണ്ഡലങ്ങളിലേക്ക് ഈഴവ വിഭാഗത്തിൽ നിന്നും വിശ്വകർമ്മ വിഭാഗത്തിൽ നിന്നടക്കം പരിഗണിക്കണമെന്നും പ്രാതിനിധ്യം ഉറപ്പാക്കണമെന്നും സ്വാമി സച്ചിതാനന്ദ നേരത്തേ പറഞ്ഞിരുന്നു ഇതുമായി ബന്ധപ്പെട്ട് ഒരു കത്തും . രാഹുൽ ഗാന്ധിക്ക് നൽകിയിരുന്നു.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ ഹൈക്കോടതി നടപടി ശിവഗിരി മഠം സ്വാഗതം ചെയ്തിരുന്നു. “വിധി ശ്രീനാരായണീയ ഭക്തർക്കുള്ള ആശ്വാസ പ്രഖ്യാപനമാണ്. അടുത്തകാലത്തായി ശ്രീനാരായണ ഗുരു നേടിയെടുത്ത പലകാര്യങ്ങളിൽ നിന്നും പിന്നാക്കം പോകുകയാണ്. ഗുരുവിന്റെ സന്ദേശങ്ങൾ കാലോചിതമായി പരിഷ്‌കരിക്കണമെന്ന നിർദേശം വന്ന ദുരവസ്ഥ പോലും ഉണ്ടായി. ഇപ്പോഴുണ്ടാകുന്ന മാറ്റം നല്ലതാണ്. നല്ല രീതിയിലുള്ള ഭരണം ഉണ്ടാകണം” ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്തു കൊണ്ട് ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞിരുന്നു.















