തിരുവനന്തപുരം : മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവും വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റുമായ വെള്ളനാട് ശശിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. പ്രാണരക്ഷാർത്ഥമാണ് മുള്ളൻ പന്നിയെ തല്ലിക്കൊന്നത് എന്നായിരുന്നു ജാമ്യാപേക്ഷയിൽ വെള്ളനാട് ശശിയുടെ വാദം.
തിരുവനന്തപുരം സെഷൻസ് കോടതിയാണ് ജാമ്യഹർജി തള്ളിയത്. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തി ചെയ്ത കുറ്റത്തെ ചെറുതായി കാണാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.
ഫെബ്രുവരി 28നാണ് വെള്ളനാട് ശശി മുള്ളൻപന്നിയെ തല്ലിക്കൊന്നത്. വെള്ളനാട് പഞ്ചായത്തിൽ ഒരു വീട്ടിൽ മുള്ളൻപന്നി എത്തിയപ്പോഴാണ് വെള്ളനാട് ശശി അതിനെ തല്ലിക്കൊന്നത്. സംരക്ഷിത ജീവി വർഗ്ഗത്തിൽ പെടുന്ന മുള്ളൻപന്നിയെ തല്ലിക്കൊന്നതിനെത്തുടർന്നു വനം വകുപ്പാണ് വെള്ളനാട് ശശിക്കെതിരെ കേസെടുത്തത്. കേസിനു പിന്നാലെ വെള്ളനാട് ശശി ഒളിവിൽ പോയിരുന്നു.
എന്നാൽ മുള്ളൻപന്നിയെ കൊന്നിട്ടില്ലെന്നും ചത്തിട്ടുണ്ടോ എന്ന് നോക്കിയതാണെന്നുമായിരുന്നു വെള്ളനാട് ശശി മാധ്യമങ്ങളോട് പറഞ്ഞത്.















