കോട്ടയം: ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ പകർത്തി നൽകുമെന്ന് വാഗ്ദാനം നൽകി കബളിപ്പിച്ച വെഡ്ഡിങ് ഫോട്ടോഗ്രഫി സ്ഥാപനത്തിന് വൻ പിഴ. കൊച്ചിയിലെ ‘പിക്കോളോ വെഡ്ഡിങ്’ എന്ന സ്ഥാപനം പരാതിക്കാരായ ദമ്പതികൾക്ക് രണ്ടര ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോട്ടയം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ ഉത്തരവിട്ടു.
വിവാഹ ഫോട്ടോഗ്രഫി എന്നത് കേവലം ചിത്രങ്ങൾ പകർത്തുന്നതിലുപരി, ഒരായുസ്സിലെ മനോഹരമായ നിമിഷങ്ങൾ സൂക്ഷിച്ചുവെക്കുന്ന ഒന്നാണ്. പ്രധാനപ്പെട്ട നിമിഷങ്ങൾ പകർത്തുമ്പോൾ കാണിക്കുന്ന അശ്രദ്ധ ഉപഭോക്താവിനുണ്ടാക്കുന്ന മാനസിക വിഷമം വലുതാണ്.
പൊൻകുന്നം സ്വദേശികളായ ഡോ. ഓസ്റ്റിൻ ഉമ്മച്ചൻനും ഡോ. കാവ്യ സന്തോഷുമാണ് പരാതി നൽകിയത്. 2024 മേയ് 19-നായിരുന്നു പരാതിക്കാരുടെ വിവാഹം. വിവാഹത്തിന്റെ ഫോട്ടോഗ്രഫി, വീഡിയോ ഗ്രാഫി, ഹെലികാം കവറേജ് എന്നിവയ്‌ക്കായി 95,000 രൂപയുടെ പാക്കേജാണ് ദമ്പതികൾ തിരഞ്ഞെടുത്തത്. ഇതിൽ 80,000 രൂപ മുൻകൂറായി നൽകുകയും ചെയ്തു. എന്നാൽ വിവാഹദിവസം കരാറിൽ പറഞ്ഞ പല കാര്യങ്ങളിലും സ്ഥാപനം വീഴ്ച വരുത്തി. കൂടാതെ മധുരംവെപ്പ്’ ഉൾപ്പെടെയുള്ള പ്രധാന ദൃശ്യങ്ങൾ പകർത്തുന്നതിൽ സ്ഥാപനം പരാജയപ്പെട്ടു. ഇതോടെയാണ് ദമ്പതികൾ ഉപഭോക്തൃ കമ്മിഷന് പരാതി നൽകിയത്.















