നോയിഡ: ഉത്തര്‍പ്രദേശിലെ വ്യവസായ സൗഹൃദ അന്തരീക്ഷം തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമാണോ നോയിഡയിലെ തൊഴിലാളി പ്രതിഷേധമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അന്വേഷിക്കുന്നു. ശമ്പള വര്‍ദ്ധനവ് എന്ന ആവശ്യമുന്നയിച്ച് നടന്ന സമരത്തിനിടെയുണ്ടായ അക്രമസംഭവങ്ങളില്‍ വിദേശശക്തികളുടെയോ ദേശവിരുദ്ധ ഗ്രൂപ്പുകളുടെയോ പങ്ക് തള്ളിക്കളയാനാവില്ലെന്ന് യുപി തൊഴില്‍ മന്ത്രി അനില്‍ രാജ്ഭര്‍ വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാരിന്റെ മിനിമം വേതന നയങ്ങള്‍ നടപ്പിലാക്കുന്നതില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്. ഏപ്രില്‍ 1 മുതല്‍ സംസ്ഥാനത്ത് മിനിമം വേതനം പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. അവിദഗ്ദ്ധ തൊഴിലാളികള്‍ക്ക് കുറഞ്ഞത് 13,690 രൂപയും മറ്റ് വിഭാഗങ്ങള്‍ക്ക് അതിനു മുകളിലും വേതനം ഉറപ്പാക്കിയിട്ടുണ്ട്. തൊഴിലാളികളുടെ ന്യായമായ പരാതികള്‍ കേള്‍ക്കാനും പരിഹരിക്കാനും മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം പ്രത്യേക സമിതി രൂപീകരിച്ചു.
വ്യവസായ ഉടമകളും തൊഴിലാളികളും തമ്മിലുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഹരിയാനയിലെ വേതന വര്‍ദ്ധനവിന്റെ പേരില്‍ നോയിഡയിലെ വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താനാണ് ഒരു വിഭാഗം ശ്രമിച്ചത്. ഫേസ്-2, സെക്ടര്‍ 63 മേഖലകളില്‍ വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും പോലീസിന് നേരെ കല്ലെറിയുകയും ചെയ്തത് ആസൂത്രിതമാണെന്ന് പോലീസ് സംശയിക്കുന്നു. അക്രമത്തില്‍ ഏര്‍പ്പെട്ട 300 പേരെ പോലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ച് അക്രമികളെ തിരിച്ചറിയുന്ന നടപടി തുടരുകയാണ്.
ക്രമസമാധാന നില ഉറപ്പാക്കാന്‍ കനത്ത പോലീസ് സന്നാഹത്തെ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. മേഖലയില്‍ അടുത്തിടെ നടന്ന തീവ്രവാദ വിരുദ്ധ അറസ്റ്റുകളുടെ പശ്ചാത്തലത്തില്‍, ഈ അക്രമസംഭവങ്ങള്‍ക്ക് പിന്നില്‍ പാകിസ്ഥാന് ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ ഗൗരവമായി അന്വേഷിക്കാന്‍ തൊഴില്‍ മന്ത്രി ഉത്തരവിട്ടു. വികസന കുതിപ്പിലുള്ള ഉത്തര്‍പ്രദേശില്‍ അസ്ഥിരതയുണ്ടാക്കാന്‍ പുറത്തുനിന്നുള്ള ശക്തികള്‍ തൊഴിലാളികളെ മറയാക്കുന്നുണ്ടോ എന്ന് ഇന്റലിജന്‍സ് വിഭാഗം പരിശോധിച്ചു വരികയാണ്.
വ്യവസായങ്ങള്‍ക്കും നിക്ഷേപകര്‍ക്കും പൂര്‍ണ്ണ സുരക്ഷ ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ആരോപണങ്ങള്‍ വികസനത്തെ ബാധിക്കില്ലെന്നും തൊഴിലാളികളുടെ ക്ഷേമത്തിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രതിജ്ഞാബദ്ധമാണെന്നും ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു. തൊഴിലാളികളുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്. എന്നാല്‍ സമരത്തിന്റെ പേരില്‍ പൊതുമുതല്‍ നശിപ്പിക്കുന്നതും വികസന മുരടിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നതും വെച്ചുപൊറുപ്പിക്കില്ല. കുറ്റക്കാര്‍ക്കെതിരെ ‘സീറോ ടോളറന്‍സ്’ നയമായിരിക്കും സ്വീകരിക്കുക.















