ലഹരിക്കടത്തും ആയുധക്കടത്തും തടയാന്‍ അതിര്‍ത്തികളില്‍ ആറുമാസത്തിനകം ആന്റി ഡ്രോണ്‍ സംവിധാനം: അമിത് ഷാ

Published by
ജനം വെബ്‌ഡെസ്ക്

ബിക്കാനീര്‍: അതിര്‍ത്തി കടന്നുള്ള മയക്കുമരുന്ന്-ആയുധ കടത്തുകള്‍ തടയുന്നതിനായി അടുത്ത ആറുമാസത്തിനുള്ളില്‍ രാജ്യാന്തര അതിര്‍ത്തികളില്‍ അത്യാധുനിക ആന്റി ഡ്രോണ്‍ സംവിധാനങ്ങള്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജസ്ഥാനിലെ ബിക്കാനീര്‍ ജില്ലയിലുള്ള അതിര്‍ത്തി രക്ഷാസേനയുടെ (ബി.എസ്.എഫ്) സാഞ്ചു ബോര്‍ഡര്‍ ഔട്ട്പോസ്റ്റില്‍ സേനാംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിര്‍ത്തിക്ക് അപ്പുറത്തുനിന്നുള്ള ഭീഷണികള്‍ നേരിടുന്നത് എത്രത്തോളം പ്രധാനമാണോ, അത്രത്തോളം തന്നെ പ്രാധാന്യത്തോടെ രാജ്യത്തിനകത്തുനിന്ന് ഇത്തരം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശ ചെയ്യുന്ന ആഭ്യന്തര ശക്തികളെയും നിരീക്ഷിക്കണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കണം.

ഡ്രോണുകള്‍ വഴി കടത്തുന്ന ലഹരി-ആയുധ വസ്തുക്കള്‍ വന്നുവീഴുന്നത് ഇന്ത്യന്‍ മണ്ണിലായതിനാല്‍, ഈ പാര്‍സലുകള്‍ കൈപ്പറ്റുന്ന പ്രാദേശിക കണ്ണികളെ കണ്ടെത്താന്‍ ബി.എസ്.എഫ് പ്രാദേശിക പോലീസുമായും സിവില്‍ ഭരണകൂടവുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കണം. ഇത്തരം സുരക്ഷാ ഭീഷണികളെ ഫലപ്രദമായി ഇല്ലാതാക്കാന്‍ ഈ ഏകോപനം അത്യന്താപേക്ഷിതമാണ്.

അതിര്‍ത്തി സുരക്ഷ പൂര്‍ണ്ണമായും ഉറപ്പാക്കുന്നതിനായി അതിര്‍ത്തി രക്ഷാസേന (ബി.എസ്.എഫ്), സായുധ സേനകള്‍, പ്രാദേശിക ഭരണകൂടം, സാധാരണ പൗരന്മാര്‍ എന്നിവരെ ഉള്‍പ്പെടുത്തിയുള്ള നാല് തലങ്ങളിലുള്ള സുരക്ഷാ സംവിധാനം അത്യാവശ്യമാണെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

Share