കനത്തു പെയ്ത് കാലവര്‍ഷം; നാളെ 5 ജില്ലകളില്‍ അതിശക്തമായ മഴയ്‌ക്ക് സാധ്യത; റെഡ് അലര്‍ട്ട്, രണ്ട് നദികളില്‍ കേന്ദ്ര ജല കമ്മിഷന്റെ പ്രളയ മുന്നറിയിപ്പ്

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ സജീവമായതോടെ സംസ്ഥാന വ്യാപകമായി പ്രകൃതിക്ഷോഭവും കനത്ത മഴയും തുടരുന്നു. ഇന്ന് കേരളത്തിലെ 8 ജില്ലകളില്‍ തീവ്ര മഴയ്‌ക്കുള്ള ജാഗ്രതാ നിര്‍ദ്ദേശമായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് നിലവില്‍ ജാഗ്രതാ നിര്‍ദ്ദേശമുള്ളത്.

വരും ദിവസങ്ങളില്‍ മഴയുടെ കാഠിന്യം വര്‍ദ്ധിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം വ്യക്തമാക്കുന്നത്. ഇതിന്റെ ഭാഗമായി ഈ സീസണിലെ ആദ്യ ‘റെഡ് അലര്‍ട്ട്’ നാളെ വടക്കന്‍ കേരളത്തില്‍ നിലവില്‍ വരും. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ അഞ്ച് ജില്ലകളിലാണ് നാളെ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. തൊട്ടടുത്ത ദിവസവും (മറ്റന്നാള്‍) മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുമെന്നാണ് താക്കീത്.

തുടര്‍ച്ചയായ മഴയെ തുടര്‍ന്ന് രണ്ട് പ്രധാന നദികളില്‍ പ്രളയസാധ്യതയുണ്ടെന്ന് കേന്ദ്ര ജല കമ്മിഷന്‍ അറിയിച്ചു. നിലവില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ഈ നദീതടങ്ങളിലെ ജലനിരപ്പ് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. കരമനയാറ് (വെള്ളൈകടവ് സ്റ്റേഷന്‍), മണിമലയാറ് (കല്ലൂപ്പാറ സ്റ്റേഷന്‍) എന്നീ നദികളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ നദികളില്‍ യാതൊരു കാരണവശാലും ഇറങ്ങരുതെന്നും, തീരപ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ അടിയന്തരമായി ജാഗ്രത പാലിക്കണമെന്നും ഭരണകൂടം കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മഴയ്‌ക്കൊപ്പം വീശിയടിച്ച കൊടുങ്കാറ്റില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ തോതിലുള്ള നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വടക്കന്‍ മലബാറിലെ താഴ്ന്ന പ്രദേശങ്ങള്‍ പലതും ഇതിനകം വെള്ളത്തിനടിയിലായിക്കഴിഞ്ഞു. മോശം കാലാവസ്ഥയും ശക്തമായ കാറ്റും നിലനില്‍ക്കുന്നതിനാല്‍ കേരള തീരത്തുനിന്നുള്ള മത്സ്യബന്ധന വിലക്ക് മാറ്റമില്ലാതെ തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Share