വികസിത കേരളവും വിദ്യാഭ്യാസവും; വിദ്യാഭ്യാസ സാമൂഹിക രംഗത്തെ പ്രമുഖര്‍ ഗവര്‍ണറുമായി ചര്‍ച്ച നടത്തി

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിലെ ആവശ്യമായ പരിവര്‍ത്തനങ്ങളെക്കുറിച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുമായി വിദ്യാഭ്യാസ സാമൂഹിക രംഗത്തെ പ്രമുഖര്‍ കൂടിക്കാഴ്ച നടത്തി. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഫലപ്രദമായ നടപ്പാക്കലിലൂടെ മാത്രമേ വികസിത ഭാരത് എന്ന ദേശീയ ലക്ഷ്യം കൈവരിക്കാനാകൂവെന്ന് ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി.

ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ ദേശീയ സംയോജകന്‍ എ. വിനോദ്, നൈപുണ്യ വികസന രംഗത്തെ പ്രമുഖന്‍ ഡോ. സന്തോഷ് ചൗബേ, പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ. എന്‍.സി. ഇന്ദുചൂഡന്‍, ചേംബര്‍ ഓഫ് കേരള കോളജസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ജി. ഹരികുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് ഗവര്‍ണറുമായി ചര്‍ച്ച നടത്തിയത്.

കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സഹകരണാധിഷ്ഠിത വികസന മാതൃകകള്‍ രൂപപ്പെടുത്തണമെന്ന് സംഘം ആവശ്യപ്പെട്ടു. സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിനായി പിഎം ശ്രീ ഉള്‍പ്പെടെയുള്ള കേന്ദ്ര പദ്ധതികളും നൈപുണ്യ വികസന പരിപാടികളും കൂടുതല്‍ ഫലപ്രദമായി നടപ്പാക്കണമെന്നും നിര്‍ദേശിച്ചു.

സംഗമഗ്രാമ മാധവന്‍, ജ്യേഷ്ഠദേവന്‍, അച്ചുത പിഷാരടി തുടങ്ങിയ കേരളത്തിന്റെ ഗണിതശാസ്ത്ര പൈതൃകത്തെ സംരക്ഷിക്കുകയും ഗവേഷണപഠന കേന്ദ്രങ്ങളായി വികസിപ്പിക്കുകയും വേണമെന്ന് സംഘം ആവശ്യപ്പെട്ടു. ഉന്നത വിദ്യാഭ്യാസ രംഗത്തെ കച്ചവടവത്കരണവും വിദ്യാര്‍ത്ഥി ചൂഷണവും തടയുന്നതിനുള്ള വ്യവസ്ഥകള്‍ ഉറപ്പാക്കി സ്വകാര്യ സര്‍വകലാശാല നിയമം നടപ്പാക്കണമെന്നും നിര്‍ദേശിച്ചു.

കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ നടന്ന ‘ജ്ഞാനസഭ’യുടെ തുടര്‍പ്രവര്‍ത്തനമായി, ആഗസ്ത് 1, 2 തീയതികളില്‍ മുംബൈയില്‍ വിദ്യാഭ്യാസ വിദഗ്ധരുടെയും വ്യവസായ പ്രമുഖരുടെയും സംയുക്ത സമ്മേളനം സംഘടിപ്പിക്കുമെന്നും, ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ മുഖ്യാതിഥിയായിരിക്കുമെന്നും സംഘാംഗങ്ങള്‍ അറിയിച്ചു.

Share