കൊല്ലം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെ അധിക്ഷേപിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ട ഇടത് നേതാവിനെ സർവീസിൽ നിന്നും പുറത്താക്കി. സെക്രട്ടേറിയറ്റിലെ മുൻ അഡീഷണൽ സെക്രട്ടറി നന്ദകുമാർ കൊളത്താപ്പിള്ളിയെ ഐഎച്ച്ആർഡി അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ സ്ഥാനത്തു നിന്നാണ് പുറത്താക്കിയത്.
ഇയാൾക്ക് പകരം മുൻ അഡീഷണൽ സെക്രട്ടറി ലതാ പണിക്കരെ പുതിയ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായി നിയമിച്ച് ഉന്നത വിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കി. അഡീഷണൽ സെക്രട്ടറി സ്ഥാനത്തു നിന്നു വിരമിച്ച ശേഷമാണ് നന്ദകുമാറിനെ കഴിഞ്ഞ സർക്കാർ ഈ പദവിയിൽ നിയമിച്ചത്.
ഫെയ്സ്ബുക്കിലൂടെ തനിക്കെതിരേ മോശം പോസ്റ്റിട്ട് അപമാനിച്ചു എന്ന് ഇയാൾക്കെതിരെ 2023ലാണ് അച്ചു ഉമ്മൻ ഡിജിപിക്കു പരാതി നൽകിയത് . പൊലീസ് നന്ദകുമാറിനെതിരേ നടപടി എടുത്തില്ല . തുടർന്ന് നടപടി എടുക്കാത്തതിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഒടുവിൽ പേരിനു സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി നിസാര വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്യാതെ വിട്ടയച്ചു.