അഭിനവ പാഷാണം വർക്കി; അപ്പോൾ കാണുന്നവനെ അപ്പ എന്ന് വിളിക്കുന്ന സ്വഭാവം; ജി.സുധാകരന് എതിരെ കൂടുതൽ സിപിഎം നേതാക്കൾ രം​ഗത്ത്

Published by
ജനം വെബ്‌ഡെസ്ക്

ജി.സുധാകരന് എതിരെ കൂടുതൽ സിപിഎം നേതാക്കൾ രം​ഗത്ത്. സുധാകരൻ അഭിനവ പാഷാണം വർക്കിയെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സി.ബി. ചന്ദ്രബാബു വിളിച്ചിരിക്കുന്നത്. അപ്പോൾ കാണുന്നവനെ അപ്പ എന്ന് വിളിക്കുന്ന സ്വഭാവമാണ് സുധാകരൻ്റേത്. 1991ലെ കോഴിക്കോട് സമ്മേളനം മുതലുള്ള സുധാകരന്റെ അവസരവാദത്തെക്കുറിച്ച് അറിയാം. സ്വന്തം കാര്യം കാണാൻ ഏതറ്റം വരെയും പോകുന്ന ആളാണെന്നും മുൻ ജില്ലാ സെക്രട്ടറിയായിരുന്നു സി. ബി ചന്ദ്രാബാബു പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു വിമ‍ർശനം.

പണപ്പിരിവ് ആരോപണം ആവർത്തിച്ച് ചന്ദ്രബാബുവും ആവ‍ത്തിച്ചിട്ടുണ്ട്. 2021 ൽ സ്ഥാനാർഥിത്വം കിട്ടുമെന്ന് കരുതി ജി.സുധാകൻ പണം പിരിച്ചു. ഈ പണം ഏതു‌ കണക്കിൽ വരുമെന്ന് സി.ബി.ചന്ദ്രബാബു ചോദിച്ചു. പിരിച്ച പണത്തിന് രസീത് പോലും കൊടുത്തില്ല. പൂച്ച കണ്ണടച്ച് പാല് കുടിക്കുന്നത് പോലെത്തെ മനോഭാവം വേണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

കുറിപ്പിൻെ പൂർണ്ണരൂപം

ജി സുധാകരൻ പിന്നെയും വിഡ്ഢിവേഷം കെട്ടുന്നു. പിണറായി വിജയനെ വിമർശിക്കാം. പക്ഷെ നനഞ്ഞ കോഴി എന്നൊക്കെ പറഞ്ഞ് ആക്ഷേപിക്കുന്നത് അധികപ്രസംഗമാണ്. ഇത് ചുട്ട മറുപടി അർഹിക്കുന്ന വിടുവായത്തരമാണ്. അപ്പോൾ കാണുന്നവനെ അപ്പ എന്ന് വിളിക്കുന്ന സുധാകരസ്വഭാവം,എല്ലാം തുറന്ന് പറയാൻ പാർട്ടി അച്ചടക്കം അനുവദിക്കാത്തത് കൊണ്ടാണ്. 1991 ൽ കോഴിക്കോട് നടന്ന പാർട്ടി സംസ്ഥാന സമ്മേളനം മുതലുള്ള സുധാകരന്റെ അവസരവാദം എനിക്ക് നേരിൽ മനസിലാക്കാൻ കഴിഞ്ഞത് പറയാനാകും. ഓരോ വ്യക്തിക്കും അവരുടേതായ സ്വഭാവവിശേഷങ്ങൾ ഉണ്ടാകും.

അതിൽ നല്ല ഭാഗം മാത്രമാണ് നമ്മൾ പൊതുവെ കാണുന്നത്. എന്നാൽ അതിനൊരു മറുവശം ഉണ്ട്‌.എനിക്കുമുണ്ടാകും. സുധാകരന്റെ ആ ഭാഗം വളരെ ജീർണാവസ്ഥയിൽ ആണ്. പലതും പറയേണ്ടി വരും. ഇദ്ദേഹത്തിന്റെ അഴിമതി വിരുദ്ധ പ്രതിച്ചായ വെറും തട്ടിപ്പാണ്. ഇലക്ഷന് ആരോടും ഞാൻ പണം ചോദിക്കാറില്ല എന്നാണ് സുധാകരൻ പറയുന്നത്. അങ്ങനെയെങ്കിൽ 2021 ൽ സ്ഥാനാർഥിത്വം കിട്ടുമെന്ന് കരുതി അരൂർ ഭാഗത്ത്‌ ദിവസങ്ങളോളം ഒരു പ്ലഗിന്റെ കൂടെ ഓടി നടന്ന് കയറ്റുമതിക്കാരിൽ നിന്നും മറ്റും ശേഖരിച്ച പണം ഏതു കണക്കിൽ വരും. പിരിച്ചതിന് രസിത് പോലും കൊടുത്തില്ലല്ലോ.

ഒരിക്കൽ കെ ആർ ഗൗരിഅമ്മ പാർട്ടി നേതാവും അരൂർ എംഎൽഎയും ഒക്കെയായി പ്രവർത്തിക്കുന്ന കാലത്ത് പാർട്ടിയുടെ ആവശ്യത്തിന് വേണ്ടി അന്നത്തെകാലത് സാമാന്യം വലിയ ഒരു തുക വാങ്ങി. പിന്നീട് ആ പണം വേണ്ടി വന്നില്ല. ആ പണം അത് തന്ന ആളിന് തിരിച്ചു് കൊണ്ടെ കൊടുത്തു. അന്ന് DYFI അരൂർ ഏരിയ സെക്രട്ടറിയായിരുന്ന എന്നെയാണ് ആ പണം തിരിച്ചുകൊടുക്കാൻ ഏൽപ്പിച്ചത്. അത്തരം ഒരു പാർട്ടിയാണ് ഇത്. സുധാകരൻ സ്ഥാനാർഥി ആകാതെ വന്നപ്പോൾ പിരിച്ച പണം എന്ത് ചെയ്തു. പൂച്ച കണ്ണടച്ച് പാല് കുടിക്കുന്നത് പോലെ ഇതൊന്നും ആരും അറിയുന്നില്ല എന്ന മനോഭാവം വേണ്ട.

ബാക്കി എല്ലാവരും മോശം താൻ കേമൻ എന്ന് സ്വയം പറഞ്ഞാൽ പോരല്ലോ.
മുസ്ലിംലീഗിനെ നേരത്തെ മലപ്പുറത്തെ ഒരു തരം ലീക്ക് എന്നാണ് സുധാകരൻ പ്രസംഗത്തിൽ വിശേഷിപ്പിച്ചിരുന്നത്. ലീഗിനെ വിമർശിക്കുമ്പോഴും ഞങ്ങളാരും അങ്ങനെ പറഞ്ഞിട്ടില്ല.
എത്ര പെട്ടെന്നാണ് ലീഗ് മതേതര പാർട്ടിയായത്. ആ പാർട്ടിയുമായി തെറ്റുന്ന ഒരു ഘട്ടം വന്നാൽ അപ്പോൾ കാണാം. സ്വന്തം കാര്യം കാണാൻ ഏതറ്റം വരെയും പോകുന്ന സുധാകരൻ അഭിനവ പാഷാണം വർക്കി ആയിരിക്കുന്നു

Share