സോഷ്യൽ മീഡിയ പൂർണ്ണമായി വിലക്കാൻ യുകെ; ടെക് കമ്പനികൾക്ക് കർശന മുന്നറിയിപ്പുമായി പ്രധാനമന്ത്രി കീർ സ്റ്റാർമർ

Published by
ജനം വെബ്‌ഡെസ്ക്

ലണ്ടൻ: കുട്ടികളുടെ മാനസികാരോഗ്യവും സുരക്ഷിതത്വവും മുൻനിർത്തി 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിന് കർശനമായ നിരോധനം ഏർപ്പെടുത്താൻ യുകെ സർക്കാർ ഒരുങ്ങുന്നു. ലണ്ടൻ ടെക് വീക്കിൽ സംസാരിക്കവെ യുകെ പ്രധാനമന്ത്രി കീർ സ്റ്റാർമർ ആണ് ഇത് സംബന്ധിച്ച വ്യക്തമായ സൂചനകൾ നൽകിയത്. കുട്ടികളെ ദോഷകരമായി ബാധിക്കുന്ന അശ്ലീല-അക്രമ ഉള്ളടക്കങ്ങൾ തടയുന്നതിൽ പരാജയപ്പെടുന്ന ടെക് കമ്പനികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പുതിയ നിയമനിർമ്മാണത്തിന്റെ ഭാഗമായാണ് ഈ നീക്കം. പ്രായപരിശോധനയ്‌ക്കായി കർശനമായ ഡിജിറ്റൽ സംവിധാനങ്ങൾ ഏർപ്പെടുത്താൻ ഇൻസ്റ്റാഗ്രാം, ടിക് ടോക്ക്, എക്സ് തുടങ്ങിയ പ്രമുഖ സോഷ്യൽ മീഡിയ കമ്പനികളോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികളുടെ അക്കൗണ്ടുകളിലേക്ക് ഹാനികരമായ ഉള്ളടക്കങ്ങൾ എത്താതിരിക്കാൻ അൽഗോരിതങ്ങളിൽ മാറ്റം വരുത്തണമെന്നാണ് പ്രധാന നിർദ്ദേശം.

നിയമങ്ങൾ ലംഘിക്കുന്ന സോഷ്യൽ മീഡിയ കമ്പനികൾക്ക് ഭീമമായ തുക പിഴ ചുമത്തുന്നതിനൊപ്പം, കമ്പനി മേധാവികൾക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കുന്നതുൾപ്പെടെയുള്ള കർശന വ്യവസ്ഥകൾ പുതിയ നിയമത്തിലുണ്ടാകും. കുട്ടികൾ സോഷ്യൽ മീഡിയ അഡിക്ഷനിലേക്കും അതുവഴി വലിയ മാനസിക സമ്മർദ്ദങ്ങളിലേക്കും പോകുന്നതായി ആഗോളതലത്തിൽ പഠനങ്ങൾ പുറത്തുവന്ന പശ്ചാത്തലത്തിലാണ് യുകെ സർക്കാരിന്റെ ഈ നിർണായക നീക്കം.

ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങൾ സമാനമായ രീതിയിൽ പ്രായപരിധി നിശ്ചയിച്ച് സോഷ്യൽ മീഡിയ വിലക്ക് ഏർപ്പെടുത്താൻ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യൂറോപ്പിലെ തന്നെ ഏറ്റവും ശക്തമായ നിയമനിർമ്മാണവുമായി യുകെയും രംഗത്തെത്തുന്നത്. വരും ദിവസങ്ങളിൽ തന്നെ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും നിയമത്തിന്റെ കരടുരൂപവും സർക്കാർ പുറത്തുവിടുമെന്നാണ് റിപ്പോർട്ടുകൾ.

Share