വാഷിംഗ്ടൺ : ട്രംപ് ഭരണകൂടം പുതിയ പരിഷ്കാരങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയിരുന്ന എച്ച്-1ബി വിസകൾക്ക് ഏർപ്പെടുത്തിയ ഒരു ലക്ഷം ഡോളർ (ഏകദേശം 84 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) ഫീസ് യു.എസ് ഫെഡറൽ കോടതി റദ്ദാക്കി. ഈ ഫീസ് വർദ്ധനവ് നിയമവിരുദ്ധമായ ഒരു “നികുതി” ആണെന്നാണ് കോടതിയുടെ കണ്ടെത്തൽ. പാർലമെന്റിന്റെ അനുമതിയില്ലാതെ ഇത്തരം ഒരു തുക ഈടാക്കാൻ ഭരണകൂടത്തിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടിയാണ് ഈ കോടതിവിധിയിലൂടെ ഉണ്ടായിരിക്കുന്നത്.ഇന്ത്യക്കാർക്കും യുഎസിൽ ജോലിക്ക് ശ്രമിക്കുന്ന മറ്റു വിദേശികൾക്കും വലിയ ആശ്വാസം പകരുന്ന വാർത്തയാണ് ഇത്.
സെപ്റ്റംബറിൽ ട്രംപ് പ്രഖ്യാപിച്ച ഫീസ് വർദ്ധനവിനെ ചോദ്യം ചെയ്ത് 20 ഡെമോക്രാറ്റിക് സ്റ്റേറ്റ് അറ്റോർണി ജനറൽമാർ സമർപ്പിച്ച കേസിൽ ബോസ്റ്റണിലെ യുഎസ് ജില്ലാ ജഡ്ജി ലിയോ സൊറോക്കിൻ ആണ് വിധി പുറപ്പെടുവിച്ചത്. ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങൾക്ക് വലിയ തിരിച്ചടിയാണ് ഈ കോടതിവിധിയിലൂടെ ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിലാണ് അമേരിക്കക്കാരുടെ തൊഴിലവസരങ്ങൾ സംരക്ഷിക്കുക എന്ന വാദമുയർത്തിക്കൊണ്ട് എച്ച്-1ബി വിസ ഫീസ് നേരത്തെ ഉണ്ടായിരുന്ന 2000 മുതൽ 5000 ഡോളർ വരെ എന്നതിൽ നിന്നും ഒറ്റയടിക്ക് 1,00,000 ഡോളറായി ഉയർത്തിയിരുന്നത്.















