യുകെയിൽ സംഘർഷം: സമാധാനത്തിന് ആഹ്വാനം ചെയ്ത്  പ്രധാനമന്ത്രി കീർ സ്റ്റാർമർ

Published by
ജനം വെബ്‌ഡെസ്ക്

ലണ്ടൻ: വടക്കൻ അയർലൻഡിന്റെ തലസ്ഥാനമായ ബെൽഫാസ്റ്റിൽ കഴിഞ്ഞ ദിവസമുണ്ടായ ക്രൂരമായ കത്തിക്കുത്ത് കേസിനെത്തുടർന്ന് യുകെയിൽ വീണ്ടും വ്യാപകമായ വംശീയ-കുടിയേറ്റ വിരുദ്ധ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. ബെൽഫാസ്റ്റിന്റെ വിവിധ ഭാഗങ്ങളിൽ മുഖംമൂടി ധരിച്ച് തെരുവിലിറങ്ങി പൊതുമുതലുകൾ നശിപ്പിക്കുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. സംഘർഷം വടക്കൻ അയർലൻഡിന്റെ മറ്റ് മേഖലകളിലേക്കും ലണ്ടൻ ഉൾപ്പെടെയുള്ള യുകെയിലെ പ്രധാന നഗരങ്ങളിലേക്കും പടരുന്നതായാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ തിങ്കളാഴ്ച രാത്രി നോർത്ത് ബെൽഫാസ്റ്റിലാണ് വംശീയ സംഘർഷങ്ങൾക്ക് കാരണമായ അക്രമ സംഭവം ഉണ്ടായത്. നാൽപ്പത് വയസ്സുകാരനായ സ്വദേശിയെ സുഡാൻ പൗരനായ അഭയാർത്ഥി തെരുവിൽ വെച്ച് ക്രൂരമായി കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. കഴുത്തിനും മുഖത്തിനും മാരകമായി പരിക്കേറ്റ ഇയാൾ നിലവിൽ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. അക്രമത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് കുടിയേറ്റ വിരുദ്ധ മുദ്രാവാക്യങ്ങളുമായി തീവ്രവലതുപക്ഷ ഗ്രൂപ്പുകൾ തെരുവിലിറങ്ങിയത്.

ചൊവ്വാഴ്ച രാത്രിയോടെ ബെൽഫാസ്റ്റ് നഗരം അക്രമികളുടെ പിടിയിലായി. ഈസ്റ്റ് ബെൽഫാസ്റ്റിൽ പൊതുഗതാഗത സംവിധാനമായ ഗ്ലൈഡർ ബസ് അക്രമികൾ തട്ടിയെടുത്ത് തീയിട്ടു. വിദേശികളുടെ ഉടമസ്ഥതയിലുള്ള സൂപ്പർമാർക്കറ്റുകൾ, കടകൾ, വീടുകൾ എന്നിവയ്‌ക്ക് നേരെയും പരക്കെ ആക്രമണമുണ്ടായി. അക്രമികളെ നേരിടാൻ പോലീസ് കവചിത വാഹനങ്ങൾ രംഗത്തിറക്കിയിട്ടുണ്ട്.

സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരവും ക്രൂരവുമാണെന്ന് യുകെ പ്രധാനമന്ത്രി കീർ സ്റ്റാർമർ പ്രതികരിച്ചു. തെരുവിൽ ഇത്തരം അക്രമങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ജനങ്ങൾ സമാധാനം പാലിക്കണമെന്നും പോലീസിന് അന്വേഷണം നടത്താനുള്ള സാഹചര്യം ഒരുക്കണമെന്നും അഭ്യർത്ഥിച്ചു. നിലവിൽ സംഭവത്തിൽ ഭീകരവാദ ബന്ധമില്ലെന്നാണ് പോലീസ് പ്രാഥമികമായി അറിയിച്ചിട്ടുള്ളത്. വധശ്രമത്തിന് അറസ്റ്റിലായ മുപ്പതുകാരനായ സുഡാൻ സ്വദേശിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

കഴിഞ്ഞ ആഴ്ച സൗതാംപ്ടണിൽ ബ്രിട്ടീഷ് സിഖ് വംശജൻ ഇന്ത്യൻ വിദ്യാർത്ഥിയെ കുത്തിക്കൊന്ന കേസിന് പിന്നാലെയുണ്ടായ സുരക്ഷാ വീഴ്ചകളെച്ചൊല്ലി യുകെയിൽ വലിയ പ്രതിഷേധങ്ങൾ നടന്നിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് യുകെയെ വീണ്ടും സമാനമായ വംശീയ സംഘർഷങ്ങളിലേക്ക് തള്ളിവിട്ട് ബെൽഫാസ്റ്റ് കത്തിക്കുത്ത് കേസും ഉണ്ടാകുന്നത്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ കൂടുതൽ പോലീസിനെ തെരുവിൽ വിന്യസിച്ചിട്ടുണ്ട്.

Share