തിരുവനന്തപുരം: നെടുമങ്ങാട്ട് അമ്മയുടെയും രണ്ടാനച്ഛന്റെയും ക്രൂര മര്‍ദ്ദനത്തിനിരയായി ഒന്നരവയസ്സുകാരന്‍ അര്‍ഷിദ് കൊല്ലപ്പെട്ട സംഭവത്തില്‍, അധികാരികളുടെ ഭാഗത്തുനിന്നുണ്ടായത് ഞെട്ടിക്കുന്ന അനാസ്ഥയെന്ന് തെളിവുകള്‍. കുഞ്ഞ് കടുത്ത പീഡനം നേരിടുന്നുണ്ടെന്ന് കാണിച്ച് മരണത്തിന് 26 ദിവസം മുമ്പ് മുത്തശ്ശി റീന ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഹെല്‍പ്പ് ലൈനില്‍ വിളിച്ചതിന്റെ ശബ്ദരേഖ പുറത്ത്. കുഞ്ഞിന്റെ രണ്ട് കൈകളും ഒരേസമയം ഒടിഞ്ഞതിന്റെ ചിത്രങ്ങള്‍ സഹിതം പരാതിപ്പെട്ടിട്ടും തിരുവനന്തപുരം ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ഇത് ഗൗരവമായി എടുത്തില്ലെന്നാണ് വെളിപ്പെടുത്തല്‍.
കുഞ്ഞിന്റെ കൈകള്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് മേയ് 3-നാണ് അഖിലയുടെ അമ്മ റീന ഹെല്‍പ്പ് ലൈനിലേക്ക് വിളിച്ചത്. അമ്മയുടെ പങ്കാളിയായ അഷ്‌കര്‍ കുഞ്ഞിനെ ഉപദ്രവിക്കുന്നുണ്ടെന്ന സംശയവും, കുട്ടിയുടെ സുരക്ഷയെക്കുറിച്ചുള്ള കടുത്ത ആശങ്കയും അവര്‍ ഉദ്യോഗസ്ഥനുമായി പങ്കുവെച്ചു. എന്നാല്‍, റീനയുടെ ദേഷ്യം കൊണ്ടുള്ള ‘തോന്നലുകള്‍’ മാത്രമാണിതെന്ന് പറഞ്ഞ് ഉദ്യോഗസ്ഥന്‍ ഈ പരാതിയെ നിസ്സാരവല്‍ക്കരിക്കുകയാണ് ചെയ്തത്. കുഞ്ഞിനെ നേരിട്ട് ചെന്ന് കാണാനോ മറ്റ് സുരക്ഷാ നടപടികള്‍ സ്വീകരിക്കാനോ ഡി.സി.പി.യു തയ്യാറായില്ല. കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചതായി തെളിഞ്ഞാല്‍ മാത്രമേ നടപടിയെടുക്കാന്‍ കഴിയൂ എന്ന വിചിത്രമായ മറുപടിയാണ് അധികൃതര്‍ നല്‍കിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
നേരത്തെ പരിക്കേറ്റ അര്‍ഷിദിനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും വട്ടപ്പാറ എസ്.യു.ടി ആശുപത്രിയിലും ചികിത്സിച്ചിരുന്നു. കുട്ടിയുടെ ശരീരത്തില്‍ ഗുരുതര പരിക്കുകള്‍ കണ്ടിട്ടും അത് പോലീസിനെയോ ശിശുസംരക്ഷണ സമിതിയെയോ അറിയിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറാകാതിരുന്നത് ആരോഗ്യവകുപ്പിന്റെ വലിയ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കുടുംബ സമ്മര്‍ദ്ദങ്ങള്‍ കാരണം റീനയ്‌ക്ക് പിന്നീട് പരാതി പിന്‍വലിക്കേണ്ടി വന്നിരുന്നു. എന്നാല്‍ ആ സാഹചര്യത്തിലും കുഞ്ഞിന്റെ സുരക്ഷ ഉറപ്പാക്കാന്‍ നെടുമങ്ങാട് പോലീസ് ശ്രമിച്ചില്ല. ചുരുക്കത്തില്‍, കുഞ്ഞിനെ രക്ഷിക്കേണ്ട എല്ലാ പൊതുസംവിധാനങ്ങളും ഒന്നിച്ച് പരാജയപ്പെട്ടതാണ് ഈ ദുരന്തത്തിന് വഴിവെച്ചത്.
മേയ് 29-നാണ് അര്‍ഷിദ് മരണപ്പെടുന്നത്. ഹെല്‍പ്പ് ലൈന്‍ ഓഡിയോ പുറത്തുവന്നതിന് പിന്നാലെ, ഇങ്ങനെയൊരു ഫോണ്‍ സംഭാഷണത്തെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നും വിഷയം ഗൗരവമായി അന്വേഷിക്കുമെന്നും തിരുവനന്തപുരം ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ എസ്.ജെ. സുജ പ്രതികരിച്ചു. വനിതാ-ശിശു വികസന വകുപ്പ് ഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരം തുടര്‍നടപടികള്‍ സ്വീകരിക്കും. അതേസമയം, കുഞ്ഞ് നേരിട്ടത് അതിക്രൂരമായ പീഡനമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അര്‍ഷിദിന്റെ ശരീരത്തില്‍ നൂറോളം മുറിവുകളാണുണ്ടായിരുന്നത്. മാസങ്ങളോളം തുടര്‍ച്ചയായി ഏറ്റ ക്രൂരമായ മര്‍ദ്ദനവും അതുമൂലമുണ്ടായ ആന്തരിക രക്തസ്രാവവുമാണ് മരണകാരണം. കേസിലെ പ്രതികളായ അമ്മ അഖിലയും പങ്കാളി അഷ്‌കറും നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്. പ്രതികളുടെ ക്രൂരതയ്‌ക്കൊപ്പം തന്നെ ഒരു കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിയാതെ പോയ ഔദ്യോഗിക സംവിധാനങ്ങളുടെ വീഴ്ചയും ഇപ്പോള്‍ വലിയ ജനരോഷത്തിന് കാരണമായിട്ടുണ്ട്.