റഷ്യന്‍ എണ്ണ ഇറക്കുമതി: യൂറോപ്യന്‍ രാജ്യങ്ങളുടെ ഇരട്ടത്താപ്പിനെതിരെ ആഞ്ഞടിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: റഷ്യയില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നതിനെതിരെ വിമര്‍ശനമുന്നയിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ശക്തമായ മറുപടിയുമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. പാശ്ചാത്യ രാജ്യങ്ങള്‍ മറ്റ് പല രാജ്യങ്ങള്‍ക്കും വില്‍ക്കുന്ന ആയുധങ്ങള്‍ ഇന്ത്യക്കെതിരെ പ്രയോഗിക്കപ്പെടുന്നുണ്ടെന്നും, ഇന്ത്യ യൂറോപ്പിന് ഒരുവിധത്തിലുള്ള ഉപദ്രവവും ചെയ്യാതിരിക്കുമ്പോഴാണ് ഇതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഫിന്‍ലാന്‍ഡില്‍ നടന്ന ഉന്നതതല ചര്‍ച്ചയ്‌ക്കിടെയായിരുന്നു യൂറോപ്യന്‍ രാജ്യങ്ങളുടെ നിലപാടുകളിലെ വൈരുദ്ധ്യത്തെ ജയശങ്കര്‍ തുറന്നുകാട്ടിയത്.

യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് വാങ്ങിയ ആയുധങ്ങള്‍ മുന്‍കാലങ്ങളില്‍ പാകിസ്ഥാന്‍ ഇന്ത്യക്കെതിരെ ഉപയോഗിച്ച പശ്ചാത്തലം മുന്‍നിര്‍ത്തിയായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമര്‍ശം. ഇന്ത്യയുടെ അയല്‍രാജ്യങ്ങള്‍ക്ക് ആയുധങ്ങള്‍ വില്‍ക്കുന്ന പാശ്ചാത്യ രാജ്യങ്ങള്‍, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന കാര്യത്തില്‍ ഇന്ത്യയെ ഉപദേശിക്കാന്‍ വരേണ്ടതില്ലെന്ന് അദ്ദേഹം പരോക്ഷമായി വ്യക്തമാക്കി. നയതന്ത്രതലത്തിലെ സങ്കീര്‍ണ്ണമായ വിഷയങ്ങളെ മുന്‍നിര്‍ത്തി ജയശങ്കര്‍ നടത്തിയ ഈ ശക്തമായ വാദങ്ങള്‍ക്ക് മുന്നില്‍ യൂറോപ്യന്‍ പ്രതിനിധികള്‍ക്ക് മറുപടിയില്ലാതായി.

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യന്‍ സന്ദര്‍ശനങ്ങളെയും ഉക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്പ് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് ആഗോളതലത്തില്‍ ഇന്ധനവില കുതിച്ചുയരാതെ പിടിച്ചുനിര്‍ത്താനാണെന്ന സുപ്രധാന വാദമാണ് ജയശങ്കര്‍ മുന്നോട്ടുവെച്ചത്. ‘ഇന്ത്യയുടെ ഈ നടപടി റഷ്യയെ സഹായിക്കാനോ ഉക്രൈന് എതിരെയോ ഉള്ളതല്ല. അന്താരാഷ്‌ട്ര വിപണിയില്‍ എണ്ണവില നിയന്ത്രിക്കാന്‍ വേണ്ടിയാണിത്.

ആഗോള വിപണി സുസ്ഥിരമായി നിലനിര്‍ത്തുന്നതിന്റെ ഭാഗമായി 2022-ല്‍ അമേരിക്ക പോലും റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു,’ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം വിശദീകരിച്ചു. ‘പാശ്ചാത്യ രാജ്യങ്ങളുടെ പക്കല്‍ നിന്നും വാങ്ങുന്ന ആയുധങ്ങള്‍ പലതവണ ഇന്ത്യക്കെതിരെ പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇന്ത്യ ഒരു കാലത്തും പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ഭീഷണിയായിട്ടില്ല,’ എന്ന് പറഞ്ഞ ജയശങ്കര്‍, ഇതേ സങ്കീര്‍ണ്ണത തന്നെയാണ് ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന കാര്യത്തിലുമുള്ളതെന്ന് വ്യക്തമാക്കി.

അമേരിക്കയും യൂറോപ്പും ഉള്‍പ്പെടെയുള്ള പാശ്ചാത്യ ശക്തികള്‍ക്കെതിരെ വിദേശകാര്യമന്ത്രി നടത്തുന്ന പരസ്യമായ വിമര്‍ശനങ്ങളുടെ തുടര്‍ച്ചയാണിത്. കഴിഞ്ഞ ദിവസം ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ നിലപാടിനെ അദ്ദേഹം വിമര്‍ശിച്ചിരുന്നു. ഇതിന്റെ ഭാഗമായി യു.എസ് സ്ഥാനപതിയെ രണ്ടുതവണ വിളിച്ചുവരുത്തി ഇന്ത്യ കടുത്ത വിയോജിപ്പ് അറിയിക്കുകയും ചെയ്തിരുന്നു. അന്താരാഷ്‌ട്ര വേദികളില്‍ ഇന്ത്യയുടെ പരമാധികാരവും താല്‍പ്പര്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന കടുത്ത നിലപാടാണ് വിദേശകാര്യ മന്ത്രാലയം ഇപ്പോള്‍ സ്വീകരിച്ചുപോരുന്നത്.

Share