ഹോട്ടലുകളില്‍ കയറി ‘ഡൈന്‍ ആന്‍ഡ് ഡാഷ്’: രണ്ട് പെഗ് വിസ്‌കിക്ക് 2 ലക്ഷത്തിലധികം രൂപ; ബില്ലടയ്‌ക്കാതെ മുങ്ങിയ ലണ്ടന്‍ ഫുട്‌ബോള്‍ താരം കോടതിയില്‍

Published by
ജനം വെബ്‌ഡെസ്ക്

ലണ്ടന്‍: ലണ്ടനിലെ വിവിധ ആഡംബര ഹോട്ടലുകളില്‍ കയറി മുന്തിയ ഇനം ഭക്ഷണങ്ങളും പ്രീമിയം പാനീയങ്ങളും ആസ്വദിച്ച ശേഷം ബില്ല് നല്‍കാതെ മുങ്ങിയ കേസില്‍ ഫുട്‌ബോള്‍ താരം കോടതിയില്‍. ലണ്ടനിലെ ഗ്രീന്‍ഗേറ്റ് ഡിസ്ട്രിക്റ്റ് എഫ്സി താരമായ മൈക്കല്‍ ഡോം-ബെംവിന്‍ (29) ആണ് വഞ്ചനാക്കുറ്റത്തിന് പിടിയിലായത്. കഴിഞ്ഞ ജനുവരി 29 നും ഏപ്രില്‍ 23 നും ഇടയില്‍ വെസ്റ്റ്മിന്‍സ്റ്റര്‍, കെന്‍സിംഗ്ടണ്‍, ചെല്‍സി തുടങ്ങിയ പ്രദേശങ്ങളിലെ ആഡംബര റെസ്റ്റോറന്റുകളില്‍ കയറി പണം നല്‍കാതെ പറ്റിച്ചതിന് (ഡൈന്‍ ആന്‍ഡ് ഡാഷ്) ആറ് കേസുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ആറ് വ്യത്യസ്ത ഹോട്ടലുകളില്‍ നിന്നായി മൈക്കല്‍ ഡോം-ബെംവിന്‍ ആകെ 3,522.80 പൗണ്ടിന്റെ (ഏകദേശം 4,49,579 ഇന്ത്യന്‍ രൂപ) തട്ടിപ്പ് നടത്തിയതായാണ് പ്രൊസിക്യൂഷന്‍ ആരോപിക്കുന്നത്. യമസാക്കി മാള്‍ട്ട് വിസ്‌കി (2 ഷോട്ട്) 2,047 പൗണ്ട് (ഏകദേശം 2.6 ലക്ഷം രൂപ), വിസ്‌കിയും കുപ്പിവെള്ളവും 356.60 പൗണ്ട് (ഏകദേശം 45,000 രൂപ), ആഡംബര ഭക്ഷണം 408.65 പൗണ്ട് (ഏകദേശം 52,000 രൂപ) 7 പൈന്റ് ലാഗര്‍ ബിയര്‍ 70 പൗണ്ട് (ഏകദേശം 9,000 രൂപ) എന്നിവയാണ് ഹോട്ടലില്‍ നിന്ന് ഇയാള്‍ വാങ്ങിയ സാധനങ്ങളുടെ തുക. ഇവ കൂടാതെ കെന്‍സിംഗ്ടണിലെയും ചെല്‍സിയിലെയും മറ്റ് രണ്ട് ഹോട്ടലുകളില്‍ നിന്നായി യഥാക്രമം 362.25 പൗണ്ടിന്റെയും 278.30 പൗണ്ടിന്റെയും ബില്ലുകള്‍ അടയ്‌ക്കാതെയും ഇയാള്‍ മുങ്ങിയിട്ടുണ്ട്.

എന്നാല്‍ കോടതിയില്‍ ഹാജരാക്കിയ താരം തനിക്കെതിരെയുള്ള ആറ് കുറ്റങ്ങളും നിഷേധിച്ചു. താന്‍ ആ ഹോട്ടലുകളില്‍ പോയിട്ടുണ്ടെന്ന കാര്യം സത്യമാണെന്നും എന്നാല്‍ അവിടെ എന്താണ് സംഭവിച്ചതെന്ന് ഓര്‍മ്മയില്ലെന്നുമാണ് താരത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. നിലവില്‍ ജാമ്യം ലഭിച്ച താരത്തിന്റെ വിചാരണ 2026 ഡിസംബര്‍ 7-ന് നടക്കും.

ഒരു സ്ട്രൈക്കറായ മൈക്കല്‍ ഡോം-ബെംവിന്‍ തന്റെ കരിയറില്‍ ബ്രെയിന്‍ട്രീ ടൗണ്‍, ലൂയിസ്, വൈറ്റ്‌ഹോക്ക്, വേമൗത്ത് തുടങ്ങി നിരവധി പ്രമുഖ നോണ്‍-ലീഗ് ക്ലബ്ബുകള്‍ക്കായി കളിച്ചിട്ടുണ്ട്. ഇംഗ്ലീഷ് ഫുട്‌ബോളിന്റെ 11-ാം നിരയിലുള്ള എസെക്‌സ് അലയന്‍സ് ഫുട്‌ബോള്‍ ലീഗ് സീനിയര്‍ ഡിവിഷനിലാണ് ഇയാളുടെ ഇപ്പോഴത്തെ ക്ലബ്ബായ ഗ്രീന്‍ഗേറ്റ് ഡിസ്ട്രിക്റ്റ് എഫ്സി മത്സരിക്കുന്നത്.

Share