രാഷ്‌ട്രീയ വൈരത്തില്‍ പെണ്‍മക്കളെ വലിച്ചിഴയ്‌ക്കരുത്; അഖിലേഷ് യാദവിന്റെ മകള്‍ക്കെതിരായ സൈബര്‍ അധിക്ഷേപത്തില്‍ കടുത്ത നടപടിയുമായി യോഗി ആദിത്യനാഥ്

Published by
ജനം വെബ്‌ഡെസ്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷമായ സമാജ്വാദി പാര്‍ട്ടിയും (എസ്.പി) തമ്മില്‍ ശക്തമായ രാഷ്‌ട്രീയ പോരാട്ടം നിലനില്‍ക്കുമ്പോഴും, രാഷ്‌ട്രീയത്തിന് അതീതമായി മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാഷ്‌ട്രീയ വിരോധത്തിന്റെ പേരില്‍ കുടുംബാംഗങ്ങളെ, പ്രത്യേകിച്ച് പെണ്‍കുട്ടികളെ വ്യക്തിഹത്യ ചെയ്യുന്നതിനെതിരെ മുഖ്യമന്ത്രി നടത്തിയ നിര്‍ണ്ണായക ഇടപെടല്‍ വലിയ രീതിയിലാണ് പ്രശംസിക്കപ്പെടുന്നത്.

സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ മകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ നടന്ന മോശം പരാമര്‍ശങ്ങളെ മുഖ്യമന്ത്രി കടുത്ത ഭാഷയില്‍ അപലപിച്ചു. ഇത്തരം ആക്ഷേപകരമായ ഉള്ളടക്കങ്ങള്‍ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവര്‍ക്കെതിരെ ഉടനടി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് നിയമനടപടി സ്വീകരിക്കാന്‍ അദ്ദേഹം പോലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കി.

രാഷ്‌ട്രീയ വൈരാഗ്യം തീര്‍ക്കാനോ അല്ലെങ്കില്‍ പൊതുവേദികളിലെ തരംതാണ ചര്‍ച്ചകള്‍ക്കോ വേണ്ടി പെണ്‍കുട്ടികളെ ഇരയാക്കുന്നത് ഒരിക്കലും അനുവദിക്കില്ലെന്ന് യോഗി ആദിത്യനാഥ് വ്യക്തമാക്കി. ‘രാഷ്‌ട്രീയ ബന്ധങ്ങള്‍ എന്തൊക്കെത്തന്നെ ആയാലും സ്ത്രീകള്‍ക്ക് നല്‍കേണ്ട ബഹുമാനവും അവരുടെ അന്തസ്സും എപ്പോഴും ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ട്. അതിന് വിരുദ്ധമായ ഇത്തരം പെരുമാറ്റങ്ങള്‍ പൂര്‍ണ്ണമായും അസ്വീകാര്യമാണ്’ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

സമൂഹമാധ്യമങ്ങളിലെ അപകീര്‍ത്തികരമായ പോസ്റ്റുകള്‍ക്കെതിരെ ഉയര്‍ന്ന പരാതികളുടെ അടിസ്ഥാനത്തില്‍ യു.പി പോലീസ് ഇതിനകം തന്നെ കര്‍ശന നടപടികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. സൈബര്‍ ക്രൈം യൂണിറ്റ് വഴി കേസ് ഫയല്‍ ചെയ്ത പോലീസ്, സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനായി വിശദമായ അന്വേഷണമാണ് നടത്തിവരുന്നത്.

Share