92 കോടി മാവോവാദി മേഖലകളിലേക്ക് ഒഴുക്കി; അമേരിക്കൻ മിഷണറി സംഘടനയ്‌ക്കെതിരെ യുഎപിഎ; ദി തിമോത്തി ഇനിഷ്യേറ്റീവ് രാജ്യസുരക്ഷയ്‌ക്ക് ഭീഷണി

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡൽഹി: ക്രിസ്ത്യൻ മിഷണറി സംഘടനയ്‌ക്കെതിരെ യുഎപിഎ ചുമത്തി. അമേരിക്കൻ ആസ്ഥാനമായുള്ള ദി തിമോത്തി ഇനിഷ്യേറ്റീവിനും ആറ് പ്രവർത്തകർക്കുമെതിരെയാണ് കർണാടക പോലീസ് കേസെടുത്തത്. എൻജിഒ എന്ന പേരിൽ പ്രവർത്തിക്കുന്ന സംഘടന 92 കോടിയുടെ വിദേശ ഫണ്ട് മാവോവാദി മേഖലകളിലേക്ക് ഒഴുക്കിയതായാണ്  കണ്ടെത്തൽ.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അസിസ്റ്റന്റ് ഡയറക്ടർ സുനിൽ കുമാർ സിൻഹ്മർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. രാജ്യസുരക്ഷയ്‌ക്കും സാമ്പത്തിക ഭദ്രതയ്‌ക്കും ഭീഷണിയുണ്ടാക്കിയതിനാണ് നടപടി. വിദേശ ഡെബിറ്റ് കാർഡുകൾ വഴി പണം പിൻവലിച്ച് കർണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോവാദി മേഖലകളിൽ എത്തിച്ചതായാണ് ഇഡിയുടെ കണ്ടെത്തൽ.

ജോനാഥൻ എസ് രാജൻ, മൈക്ക മാർക്ക്, അജിത് വർഗീസ് മത്തായി, വർഗീസ് ചാക്കോ, ബബ്ലു കുർമി, സുപ്രീം ജോയ്, തിമോത്തി  ഇനിയേഷിയേറ്റീവ് സംഘടന എന്നിവർക്കെതിരെയാണ് എഫ് ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഏപ്രിൽ 18 ന് ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വച്ച് 24 വിദേശ ഡെബിറ്റ് കാർഡുകളുമായി മൈക്ക മാർക്കിനെ കസ്റ്റഡിയിലെടുത്തിരുന്നു.  ഇന്ത്യയിലുടനീളം 1,000 ലധികം വിദേശ ഡെബിറ്റ് കാർഡുകൾ ഇയാൾ വിതരണം ചെയ്തിട്ടുണ്ട്.

2025 നവംബർ മുതൽ 2026 ഏപ്രിൽ വരെയുള്ള ആറ് മാസത്തിനിടെ ഫെമ, എഫ്സിആർഎ വ്യവസ്ഥകൾ ലംഘിച്ച് ഏകദേശം 92.55 കോടി രൂപയാണ് ഇവർ മാവോവാദി മേഖലകളിൽ ഒഴിക്കിയത്. അന്വേഷണം തുടങ്ങിയതോടെ യു.എസ് ബാങ്ക് സെർവറുകളിൽ നിന്ന് അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്ത് ഡിജിറ്റൽ തെളിവുകൾ നശിപ്പിച്ചിട്ടുണ്ട്. ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഗൂഢാലോചന ഉൾപ്പെടെയുള്ള വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

Share