പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്ലൊവാക്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതി; വിദേശരാജ്യങ്ങളില്‍ നിന്നുള്ള 33-ാമത് പുരസ്‌കാരം

Published by
ജനം വെബ്‌ഡെസ്ക്

ബ്രാറ്റിസ്ലാവ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്ലൊവാക്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ‘ഓര്‍ഡര്‍ ഓഫ് ദി വൈറ്റ് ഡബിള്‍ ക്രോസ്’ (ഫസ്റ്റ് ക്ലാസ്) സമ്മാനിച്ചു. സ്ലൊവാക്യന്‍ തലസ്ഥാനമായ ബ്രാറ്റിസ്ലാവയില്‍ നടന്ന ചടങ്ങില്‍ സ്ലൊവാക്യന്‍ പ്രസിഡന്റ് പീറ്റര്‍ പെല്ലെഗ്രിനിയാണ് ഈ വിശിഷ്ട പുരസ്‌കാരം സമ്മാനിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിനും ഇന്ത്യയുടെ ആഗോള പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനും പ്രധാനമന്ത്രി മോദി നല്‍കിയ സംഭാവനകള്‍ മാനിച്ചാണ് ഈ ആദരം.

ഒരു വിദേശ രാജ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്‍കുന്ന 33-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരമാണിത്. 1993-ല്‍ സ്ലൊവാക്യ സ്വാതന്ത്ര്യം നേടിയ ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി നടത്തുന്ന ചരിത്രപരമായ ആദ്യ സന്ദര്‍ശനവേളയിലാണ് ഈ ബഹുമതി എന്ന പ്രത്യേകതയുമുണ്ട്. സ്ലൊവാക്യന്‍ റിപ്പബ്ലിക്കിന്റെ ഏറ്റവും ഉയര്‍ന്ന സംസ്ഥാന ബഹുമതിയാണ് ‘ഓര്‍ഡര്‍ ഓഫ് ദി വൈറ്റ് ഡബിള്‍ ക്രോസ്’ (ഫസ്റ്റ് ക്ലാസ്).

സ്ലൊവാക്യയുമായുള്ള സൗഹൃദബന്ധം വികസിപ്പിക്കുന്നതിനും രാജ്യത്തിന്റെ വിദേശനയ താല്‍പ്പര്യങ്ങളും അന്താരാഷ്‌ട്ര പദവിയും ഉയര്‍ത്തുന്നതിനും അസാധാരണമായ സംഭാവനകള്‍ നല്‍കുന്ന വിദേശ വ്യക്തിത്വങ്ങള്‍ക്കാണ് സ്ലൊവാക്യന്‍ പ്രസിഡന്റ് ഈ പുരസ്‌കാരം നല്‍കുന്നത്. ബഹുമതി ഏറ്റുവാങ്ങിയ ശേഷം, ഈ പുരസ്‌കാരം ഇന്ത്യന്‍ ജനതയ്‌ക്കും ഇരുരാജ്യങ്ങളും തമ്മിലുള്ള ശാശ്വത സൗഹൃദത്തിനുമായി സമര്‍പ്പിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

‘ബ്രാറ്റിസ്ലാവയില്‍ വെച്ച് ‘ദി ഓര്‍ഡര്‍ ഓഫ് ദി വൈറ്റ് ഡബിള്‍ ക്രോസ്’ (ഫസ്റ്റ് ക്ലാസ്) ബഹുമതി ലഭിച്ചതില്‍ ഏറെ അഭിമാനിക്കുന്നു. ഈ ആദരവിന് സ്ലൊവാക്യയിലെ ജനങ്ങളോടും സര്‍ക്കാരിനോടും ഞാന്‍ നന്ദി അറിയിക്കുന്നു. ഈ പുരസ്‌കാരം 140 കോടി വരുന്ന ഇന്ത്യന്‍ ജനതയ്‌ക്ക് അവകാശപ്പെട്ടതാണ്. ഇന്ത്യയും സ്ലൊവാക്യയും തമ്മിലുള്ള ദൃഢമായ സൗഹൃദത്തിനായി ഞാന്‍ ഈ അവാര്‍ഡ് സമര്‍പ്പിക്കുന്നു’ അദ്ദേഹം എക്‌സില്‍ കുറിച്ചു.

പ്രധാനമന്ത്രി മോദിയുടെ നയതന്ത്ര മുന്നേറ്റങ്ങളിലെ മറ്റൊരു നാഴികക്കല്ലാണ് ഈ പുരസ്‌കാരം. തന്റെ ഭരണകാലയളവില്‍ ഒരു വിദേശ ഗവണ്‍മെന്റ് അദ്ദേഹത്തിന് നല്‍കുന്ന 33-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരമാണ് സ്ലൊവാക്യയില്‍ നിന്ന് ലഭിച്ച ഈ ബഹുമതി.

Share