ന്യൂഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാന്നിനെ ഗുരുദ്രോഹി ആയി പ്രഖ്യാപിച്ച് സിഖ് മത പരമോന്നത സമിതിയായ അകാൽ തക്ത്. ഭഗവന്ത് മാന്നുമായി സിഖ് സമൂഹം യാതൊരുവിധ ബന്ധവും പുലർത്തരുതെന്നാണ് നിർദ്ദേശം.
ഗുരു സാഹിബിന്റെ ചിത്രത്തിൽ മദ്യം തളിച്ചതുമായി ബന്ധപ്പെട്ട വിവാദ വീഡിയോയിലാണ് നടപടി. ഭഗവന്ത് മദ്യപിച്ച് ലക്കുകെട്ട് ഗുരു സാഹിബിന്റെ ചിത്രത്തിൽ മദ്യം ഒഴിക്കുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ അകാൽ തക്ത് മുഖ്യമന്ത്രിയെ വിളിച്ച് വരുത്തി വിശദീകരണം തേടിയിരുന്നു. എന്നാൽ എഐ ദൃശ്യങ്ങളാണ് എന്നായിരുന്നു ഭഗവന്തിന്റെ വാദം. എന്നാൽ ഈ വാദം തെറ്റാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഭഗവന്ത് മന്നിനെതിരെ ശക്തമായ നടപടിയുണ്ടായതെന്ന് അകാൽ തക്ത് വ്യക്തമാക്കി. ഗുരുക്കന്മാരുടെ ചിത്രത്തിൽ മദ്യം തളിച്ചെന്ന വിവാദ വീഡിയോ വ്യാജമല്ലെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായതായും അകാൽ തക്ത് ചൂണ്ടിക്കാട്ടി.
പഞ്ചാബിലെ സിഖ് സമൂഹത്തിൽ വ്യക്തമായ സ്വാധീനമുള്ള പ്രസ്ഥാനമാണ് അകാൽ തക്ത്. അതിനാൽ തന്നെ തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കേയുളള നടപടി ഭഗവന്ത് മന്നിനും ആം ആദ്മി പാർട്ടിക്കും വലിയ തിരിച്ചടിയാകും. മുൻപ് നിയമസഭയിൽ മദ്യപിച്ച് ലക്കുകെട്ട് എത്തിയ ഭഗവന്ത് മന്നിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സിഖ് സമൂഹത്തെ വഞ്ചിച്ച ഭഗവന്ത് മാൻ മുഖ്യമന്ത്രി സ്ഥാനം അടിയന്തരമായി രാജിവെക്കണമെന്ന് ബി.ജെ പി ആവശ്യപ്പെട്ടു.