കാണുന്നവരുടെ നെഞ്ച് തകർക്കും! കൈകൂപ്പി യാചിച്ചിട്ടും കുട്ടികളോട് ആ ക്രൂരത; തൃശൂരിലെ ആ ദൃശ്യങ്ങൾ പുറത്ത്

Published by
ജനം വെബ്‌ഡെസ്ക്

തൃശൂർ: കാണുന്നവരുടെ നെഞ്ച് തകർക്കുന്ന ക്രൂരത വീണ്ടും സ്‌കൂൾ കുട്ടികളോട് ചെയ്ത് സ്വകാര്യ ബസ് ജീവനക്കാരുടെ അഴിഞ്ഞാട്ടം . സ്കൂൾ വിദ്യാർഥികളെ ബസിൽ കയറാൻ അനുവദിക്കാതെ കണ്ടക്ടർ തടയുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കുട്ടികൾ കൈകൂപ്പി യാചിച്ചിട്ടും ബസ് ജീവനക്കാർ കനിഞ്ഞില്ല. വടക്കാഞ്ചേരി ബസ് സ്റ്റാൻഡിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ സംഭവം അരങ്ങേറിയത്.

ബസിനായി കൃത്യമായി വരിനിൽക്കുകയായിരുന്ന കുട്ടികളിൽ മൂന്നോ നാലോ പേരെ മാത്രം കയറ്റിയ ശേഷം, ബാക്കിയുള്ള അഞ്ച് വിദ്യാർഥികളോട് ബസിൽ കയറ്റില്ലെന്ന് കണ്ടക്ടർ നിർബന്ധം പിടിക്കുകയായിരുന്നു. ഇതിനിടെ മറ്റ് സ്കൂളുകളിലെ ചില കുട്ടികളെ ബസിൽ കയറ്റിയെങ്കിലും, ആദ്യം കാത്തുനിന്ന വിദ്യാർഥികളെ ജീവനക്കാർ ബോധപൂർവ്വം ഒഴിവാക്കി. കൂട്ടത്തിൽ ഒരു വിദ്യാർഥി കണ്ടക്ടറോട് കൈകൂപ്പി നിസ്സഹായതയോടെ യാചിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ ഇതൊന്നും വകവെക്കാതെ ബസ് ജീവനക്കാർ കുട്ടികളെ വഴിയിൽ ഉപേക്ഷിച്ച് പോവുകയായിരുന്നു.

സംസ്ഥാനത്ത് കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കായി ‘പ്രിയദർശിനി’ സൗജന്യ യാത്രാപദ്ധതി നടപ്പിലാക്കിയതിൽ വലിയ രീതിയിലുള്ള സാമ്പത്തിക പ്രതിസന്ധിയാണ് സ്വകാര്യ ബസ് ഉടമകൾ നേരിടുന്നത്. ഇതിനെതിരെയുള്ള ഇവരുടെ പ്രതിഷേധത്തിന്റെ ഭാഗമാണ് വിദ്യാർഥികളോടുള്ള ഈ ക്രൂരതയെന്ന സംശയം ശക്തമാണ്.

ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ബസ് ജീവനക്കാർക്കെതിരെ വലിയ രീതിയിലുള്ള ജനരോഷമാണ് ഉയരുന്നത്.

വിദ്യാർഥികളോടുള്ള സ്വകാര്യ ബസ് ജീവനക്കാരുടെ മോശം നടപടിക്കെതിരെ വിവിധ വിദ്യാർത്ഥി സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കുറ്റക്കാരായ ജീവനക്കാർക്കെതിരെ അധികൃതർ കർശന നടപടി സ്വീകരിക്കണമെന്നാണ് ഉയരുന്ന ആവശ്യം.

Share