കൊച്ചി: സംസ്ഥാനത്ത് അവയവക്കച്ചവടത്തിൽ അഞ്ച് കേന്ദ്രങ്ങളിൽ ഇഡി പരിശോധന. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, കാസർഗോഡ് ജില്ലകളിലെ ആശുപത്രികളിലാണ് റെയ്ഡ്. കൊച്ചിയിലെ പ്രധാന ആശുപത്രികളിലും റെയ്ഡ് തുടരുകയാണ്. കൊല്ലത്ത് ഇടനിലക്കാരന്റെ വീട്ടിലും ഇ ഡി പരിശോധന നടത്തുന്നുണ്ട്. പുളിയത്തുമുക്ക് സ്വദേശി ശ്രീജയുടെ വീട്ടിലാണ് റെയ്ഡ് നടത്തിയത്.
അവയവ ദാനവുമായി ബന്ധപ്പെട്ട് വലിയ ക്രമക്കേടാണ് നടക്കുന്നതെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ആശുപത്രികൾ അവയവ ദാനത്തിന് ഇടനില നിൽക്കുന്ന ഏജൻ്റുമാർക്ക് കമ്മീഷൻ നൽകിയെന്നും കണ്ടെത്തിയിട്ടുണ്ട്.
മുഖ്യ കണ്ണി നജീബിനും കമ്മീഷൻ ലഭിച്ചിട്ടുണ്ട്. ആശുപത്രികളുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചും ഇഡി പരിശോധന നടത്തുന്നുണ്ട്. ക്രോസ് മാച്ചിംഗ് പരിശോധനയ്കക് ഓരോ തവണ സ്വീകർത്താവിനെയും ദാതാവിനെയും എത്തിക്കുന്ന സമയത്തും ഇടനിലക്കാരന് കമ്മീഷനുണ്ട്. സംസ്ഥാനത്ത് ആകെ 9 കേന്ദ്രങ്ങളിൽ റെയ്ഡ് നടക്കുന്നത്.
കഴിഞ്ഞമാസം കാസർകോട് സ്വദേശിയായ നജീബിനെ ഗാസിയാബാദിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. മെഡിക്കൽ ടൂറിസത്തിന്റെ മറവിലാണ് അവയവക്കടത്ത് നടന്നത്. കല്ലട്രാസ് മെഡിക്കൽ ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മറവിൽ അവയവക്കച്ചവടത്തിനായി വലിയ ശൃംഖല തന്നെ നജീബ് ഉണ്ടാക്കിയിട്ടുണ്ട്. പല ജില്ലകളിലായാണ് തട്ടിപ്പ് നടന്നത്.