തൃശ്ശൂരിൽ സ്കൂൾ വിദ്യാർത്ഥികളെ സ്വകാര്യ ബസ്സിൽ കയറ്റാതിരിക്കുകയും അപമാനകരമായി പെരുമാറുകയും ചെയ്ത സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് കർശന നടപടി സ്വീകരിച്ചു. ബസിലെ കണ്ടക്ടർ രാംദാസിന്റെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തു.
സ്കൂൾ സമയം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനായി ബസിൽ കയറാൻ ശ്രമിച്ച വിദ്യാർത്ഥികളെയാണ് കണ്ടക്ടർ തടഞ്ഞത്. വിദ്യാർത്ഥികളെ ബസ്സിൽ കയറ്റാതെ പോകുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ സംഭവം വലിയ പ്രതിഷേധത്തിന് ഇടയാക്കി. കുട്ടികളോട് ഇത്തരത്തിൽ പെരുമാറുന്നത് അംഗീകരിക്കാനാവില്ലെന്ന് നിരവധി പേർ പ്രതികരിച്ചു.
സംഭവം പുറത്തുവന്നതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് അന്വേഷണം ആരംഭിക്കുകയായിരുന്നു. പ്രാഥമിക പരിശോധനയിൽ ഗുരുതര വീഴ്ച കണ്ടെത്തിയതോടെയാണ് നടപടി. ലൈസൻസ് സസ്പെൻഷനോടൊപ്പം രാംദാസിന് പ്രത്യേക ബോധവൽക്കരണ ക്ലാസ് നൽകാനും വകുപ്പ് തീരുമാനിച്ചു.
പൊതുഗതാഗതത്തിൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാരുടെ അവകാശങ്ങൾ നിഷേധിക്കുന്നവർക്കെതിരെ ഭാവിയിലും കർശന നടപടി തുടരുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.















