‘അഗ്നിസാക്ഷി’ക്ക് അമ്പത്; പൊതുയിട വായനയുമായി ശ്രദ്ധ നേടി കരമന ബോയ്‌സ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: മലയാള സാഹിത്യത്തിലെ ശ്രദ്ധേയ കൃതികളിലൊന്നായ ലളിതാംബിക അന്തര്‍ജനത്തിന്റെ ‘അഗ്നിസാക്ഷി’ നോവല്‍ പ്രസിദ്ധീകരിച്ചിട്ട് അമ്പത് വര്‍ഷം പൂര്‍ത്തിയായതിന്റെ ഭാഗമായി കരമന ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിപുലമായ വായനാദിനാചരണ പരിപാടികള്‍ക്ക് തുടക്കമായി. പൊതുയിട വായന ഉള്‍പ്പെടെയുള്ള വിവിധ പരിപാടികളിലൂടെയാണ് സുവര്‍ണ ജൂബിലി ആഘോഷിക്കുന്നത്.

സാംസ്‌കാരിക പ്രവര്‍ത്തകന്‍ എം. അജയദേവ് പരിപാടി ഉദ്ഘാടനം ചെയ്തു. കൂടുതല്‍ വായനക്കാരിലേക്ക് ‘അഗ്നിസാക്ഷി’ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊതുയിട വായന സംഘടിപ്പിക്കുന്നതെന്ന് അധ്യാപകരും വിദ്യാര്‍ഥികളും അറിയിച്ചു. സ്‌കൂളിന് സമീപമുള്ള കവലകള്‍, വീടുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നോവല്‍ പാരായണവും വായനയ്‌ക്കുള്ള സൗകര്യങ്ങളും ഒരുക്കും.

വായനാവാരാചരണത്തിന്റെ ഭാഗമായി ‘അഗ്നിസാക്ഷി’ സിനിമയുടെ പ്രദര്‍ശനവും സംഘടിപ്പിച്ചു. നോവലിലെ ഭാഗങ്ങള്‍ റീലുകളായി അവതരിപ്പിക്കല്‍, ഓഡിയോ ബുക്ക് തയ്യാറാക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളും പരിപാടിയുടെ ഭാഗമാകും. ഹെഡ്മിസ്ട്രസ് മിനി വി. അധ്യക്ഷയായ ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ബിലു വി.ബി. മുഖ്യപ്രഭാഷണം നടത്തി.

വിദ്യാരംഗം കണ്‍വീനര്‍ സജുല എച്ച്., സ്റ്റാഫ് സെക്രട്ടറി ശ്രീദേവി ആര്‍. എന്നിവരും സംസാരിച്ചു. 1976-ല്‍ പ്രസിദ്ധീകരിച്ച ‘അഗ്നിസാക്ഷി’ കേരളീയ നവോത്ഥാന പശ്ചാത്തലത്തില്‍ ഒരു നമ്പൂതിരി സ്ത്രീയുടെ ജീവിതവും സാമൂഹിക മാറ്റങ്ങളും ആവിഷ്‌കരിക്കുന്ന മലയാള സാഹിത്യത്തിലെ ശ്രദ്ധേയ നോവലുകളിലൊന്നായി കണക്കാക്കപ്പെടുന്നു.

Share