മലയാള സാഹിത്യത്തിന് തീരാനഷ്ടം: കവി പി. നാരായണക്കുറുപ്പിന്റെ നിര്യാണം, രാജീവ് ചന്ദ്രശേഖർ അനുശോചിച്ചു

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: പ്രമുഖ കവി പി. നാരായണക്കുറുപ്പിന്റെ നിര്യാണത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അനുശോചിച്ചു. മലയാള സാഹിത്യ ലോകത്തിന് വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വേർപാടെന്ന് അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു.

സാമൂഹികവും രാഷ്‌ട്രീയവുമായ അനീതികൾക്കെതിരെ കവിതയെ ശക്തമായ മാധ്യമമായി ഉപയോഗിച്ച കവിയായിരുന്നു നാരായണൻ കുറുപ്പെന്ന് രാജീവ് ചന്ദ്രശേഖർ ഓർമ്മപ്പെടുത്തി. പാരമ്പര്യവും ആധുനികതയും സമന്വയിപ്പിച്ച അദ്ദേഹത്തിന്റെ രചനാശൈലി മലയാള കവിതയ്‌ക്ക് വേറിട്ട ഭാവം നൽകിയതായും അദ്ദേഹം പറഞ്ഞു.

ദീർഘകാലം തപസ്യ കലാസാഹിത്യവേദിയുടെ അധ്യക്ഷനായി പ്രവർത്തിച്ച അദ്ദേഹം ദേശീയ സാംസ്കാരിക ചിന്തകളോട് അടുപ്പം പുലർത്തിയിരുന്ന വ്യക്തിത്വമായിരുന്നുവെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

അനീതികൾക്കും അഴിമതികൾക്കുമെതിരെ ശക്തമായ നിലപാടുകൾ തന്റെ എഴുത്തിലൂടെ അദ്ദേഹം രേഖപ്പെടുത്തി. അതേസമയം കുട്ടികൾക്കായി നിരവധി ലളിതവും മനോഹരവുമായ കവിതകളും അദ്ദേഹം രചിച്ചതായി അനുശോചന സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.

സാഹിത്യത്തോടും സമൂഹത്തോടും ഒരുപോലെ പ്രതിബദ്ധത പുലർത്തിയ അദ്ദേഹത്തിന്റെ വേർപാട് കേരളത്തിന്റെ സാംസ്കാരിക മേഖലയ്‌ക്ക് വലിയ നഷ്ടമാണെന്നും രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു.

കുടുംബാംഗങ്ങളുടെയും സാഹിത്യ ലോകത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നതായി അദ്ദേഹം അനുശോചന കുറിപ്പിൽ അറിയിച്ചു.

Share