ദേശീയ സ്വത്വബോധത്തിൽ അഭിമാനിച്ച വ്യക്തിത്വം; പി. നാരായണ കുറുപ്പിന്റെ വേർപാട് വലിയ നഷ്ടം: ആർ. സഞ്ജയൻ

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: മലയാളത്തിലെ ഏറ്റവും സർഗധനരായ എഴുത്തുകാരിൽ ഒരാളായിരുന്ന കവി പി. നാരായണ കുറുപ്പിന്റെ നിര്യാണം കേരളത്തിന്റെ സാംസ്കാരിക-വൈചാരിക രംഗങ്ങൾക്ക് വലിയ നഷ്ടമാണെന്ന് ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

കവി, സാഹിത്യ നിരൂപകൻ, കലാമർമജ്ഞൻ, വിവർത്തകൻ, സാംസ്കാരിക നായകൻ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമായിരുന്നു പി. നാരായണ കുറുപ്പെന്ന് അദ്ദേഹം അനുസ്മരിച്ചു. ഭാരതത്തിന്റെ ആത്മീയ സംസ്കാരത്തിലും ദേശീയ സ്വത്വബോധത്തിലും ആഴത്തിലുള്ള അഭിമാനം പുലർത്തിയിരുന്ന അദ്ദേഹത്തിന് പാശ്ചാത്യ സാഹിത്യത്തോടും ഭാരതീയ ദാർശനിക പാരമ്പര്യത്തോടും ഒരുപോലെ അടുപ്പമുണ്ടായിരുന്നുവെന്നും സഞ്ജയൻ പറഞ്ഞു.

ഷേക്സ്പിയറിന്റെ നാടകങ്ങളോടുണ്ടായിരുന്ന താൽപര്യത്തിനൊപ്പമെത്തന്നെ മഹർഷി അരവിന്ദന്റെ സാഹിത്യത്തോടും കുറുപ്പ് സാർ വലിയ അടുപ്പം പുലർത്തിയിരുന്നു. കേരളീയ ക്ലാസിക്കൽ കലകളുടെ ആധികാരിക വക്താവായിരുന്ന അദ്ദേഹം ലാളിത്യം, ധർമ്മബോധം, കുശാഗ്രബുദ്ധി എന്നിവയുടെ അപൂർവ സംഗമമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1980-കളുടെ അവസാനത്തോടെ തപസ്യ കലാസാഹിത്യ വേദിയുടെ നേതൃനിരയിൽ എത്തിയ പി. നാരായണ കുറുപ്പ്, ഒരു ദശാബ്ദത്തോളം സംഘടനയുടെ സംസ്ഥാന അധ്യക്ഷനായി പ്രവർത്തിച്ചു. മഹാകവി അക്കിത്തം, പി. പരമേശ്വരൻ, എം.എ. കൃഷ്ണൻ, പ്രൊഫ. തുറവൂർ വിശ്വംഭരൻ തുടങ്ങിയ പ്രമുഖരോടൊപ്പം കേരളത്തിലെ സാംസ്കാരിക-വൈചാരിക രംഗങ്ങളിൽ ദേശീയതയിൽ അധിഷ്ഠിതമായ പരിവർത്തനത്തിനായി അദ്ദേഹം നിരന്തരം പ്രവർത്തിച്ചതും അദ്ദേഹത്തിന്റെ ശ്രദ്ധേയ സംഭാവനകളിലൊന്നാണെന്ന് സഞ്ജയൻ പറഞ്ഞു.

അദ്ദേഹത്തിന്റെ വേർപാട് കേരളത്തിലെ ദേശീയ പ്രസ്ഥാനങ്ങൾക്കും ചിന്താധാരകൾക്കും തീരാനഷ്ടമാണെന്ന് ചൂണ്ടിക്കാട്ടിയ ആർ. സഞ്ജയൻ, ധന്യാത്മാവിന്റെ സ്മരണയ്‌ക്ക് മുൻപിൽ ഭാരതീയ വിചാര കേന്ദ്രത്തിന്റെ ആദരാഞ്ജലി അർപ്പിക്കുന്നതായും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അറിയിച്ചു.

Share