‘ഓള്‍’യില്‍ നിന്ന് ‘ഭാരത്’വരെ; പേര് മാറ്റത്തിന് ഫുട്‌ബോള്‍ ഫെഡറേഷന്റെ നീക്കം, ഇനി ‘ഫുട്‌ബോള്‍ ഫെഡറേഷന്‍ ഓഫ് ഭാരത്’

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ ഫുട്‌ബോള്‍ ഭരണസംവിധാനത്തില്‍ ശ്രദ്ധേയമായ മാറ്റത്തിന് വഴിയൊരുക്കി ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍. സംഘടനയുടെ പേര് ‘ഫുട്‌ബോള്‍ ഫെഡറേഷന്‍ ഓഫ് ഭാരത്’ എന്നാക്കി മാറ്റാനുള്ള പ്രമേയത്തിന് പ്രത്യേക ജനറല്‍ ബോഡി യോഗം അംഗീകാരം നല്‍കി. എന്നാല്‍, അന്തിമ തീരുമാനം കേന്ദ്ര കായിക മന്ത്രാലയത്തിന്റെയും ഫിഫയുടെയും അനുമതിക്ക് ശേഷമായിരിക്കും.

പേര് മാറ്റവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്ന് എഐഎഫ്എഫ് പ്രസിഡന്റ് കല്യാണ്‍ ചൗബേ അറിയിച്ചു. ആദ്യഘട്ടത്തില്‍ പ്രമേയം കേന്ദ്ര കായിക മന്ത്രാലയത്തിന് കൈമാറുമെന്നും, അവിടെ നിന്ന് അനുമതി ലഭിച്ചാല്‍ അത് വീണ്ടും ജനറല്‍ ബോഡിയുടെ പരിഗണനയ്‌ക്ക് എത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തുടര്‍ന്നുള്ള ഘട്ടത്തില്‍ ലോക ഫുട്‌ബോളിന്റെ പരമോന്നത ഭരണസമിതിയായ ഫിഫയുടെ അംഗീകാരവും തേടും. നിശ്ചിത നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷമേ പുതിയ പേര് ഔദ്യോഗികമായി നിലവില്‍ വരികയുള്ളൂവെന്നും ഫെഡറേഷന്‍ നേതൃത്വം വിശദീകരിച്ചു.

അതേസമയം, പുതിയ സീസണിലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സെപ്റ്റംബര്‍ 4 മുതല്‍ ആരംഭിക്കുമെന്ന് ഫെഡറേഷന്‍ അറിയിച്ചു. എന്നാല്‍ മത്സരക്രമം, ഫോര്‍മാറ്റ്, മറ്റ് സാങ്കേതിക കാര്യങ്ങള്‍ എന്നിവ സംബന്ധിച്ച അന്തിമ പ്രഖ്യാപനം പിന്നീട് ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.

പേര് മാറ്റവുമായി ബന്ധപ്പെട്ട നീക്കത്തിനെതിരെ കായികരംഗത്ത് വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ഇന്ത്യന്‍ ഫുട്‌ബോളിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനും ദീര്‍ഘകാല പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കേണ്ട സമയത്ത് പേരുമാറ്റത്തിനാണ് ഫെഡറേഷന്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്ന ആരോപണമാണ് വിമര്‍ശകര്‍ ഉയര്‍ത്തുന്നത്.

ഇതിനിടെ, പേര് മാറ്റം ഇന്ത്യന്‍ ഫുട്‌ബോളിന്റെ ബ്രാന്‍ഡിംഗില്‍ പുതിയ അധ്യായമാകുമെന്ന വിലയിരുത്തലും ചില വൃത്തങ്ങളില്‍ ഉയരുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെയും ഫിഫയുടെയും അന്തിമ അനുമതി ലഭിച്ച ശേഷമേ ഈ നിര്‍ദേശം യാഥാര്‍ഥ്യമാകൂ.

Share