കൊച്ചി: കെഎസ്ആർടിസി ബസുകളിൽ ദിവ്യാംഗർക്കായി നിലവിലുണ്ടായിരുന്ന യാത്രാ ഇളവ് പുനഃസ്ഥാപിക്കണമെന്ന് സക്ഷമ ആവശ്യപ്പെട്ടു. സംസ്ഥാന ബജറ്റിൽ ദിവ്യാംഗ സമൂഹത്തെ വീണ്ടും അവഗണിച്ചുവെന്ന് സക്ഷമ സംസ്ഥാന സെക്രട്ടറി ഒ.ആർ. ഹരിദാസ് പ്രസ്താവനയിൽ പറഞ്ഞു.
ദിവ്യാംഗർക്കുള്ള സാമൂഹ്യസുരക്ഷാ പെൻഷൻ മറ്റ് ക്ഷേമപെൻഷനുകളേക്കാൾ 25 ശതമാനം കൂടുതലായിരിക്കണമെന്ന് 2016ലെ ദിവ്യാംഗാവകാശ നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ഈ വ്യവസ്ഥ നടപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും ബജറ്റ് വലിയ നിരാശയാണെന്നും സക്ഷമ ആരോപിച്ചു.
ദിവ്യാംഗരുടെ പുനരധിവാസ മേഖലയിലെ ഏറ്റവും വലിയ വെല്ലുവിളി യോഗ്യരായ തെറാപ്പിസ്റ്റുകളുടെ അഭാവമാണെന്നും സംഘടന വ്യക്തമാക്കി. ഒക്ക്യൂപ്പേഷണൽ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ് തുടങ്ങി വിദഗ്ധരുടെ കുറവ് പരിഹരിക്കാൻ മെഡിക്കൽ കോളജുകളിൽ കൂടുതൽ കോഴ്സുകളും സീറ്റുകളും പ്രതീക്ഷിച്ചിരുന്നെങ്കിലും ബജറ്റിൽ അതിനും പ്രാധാന്യം ലഭിച്ചില്ല.
സ്ത്രീകൾക്ക് വരുമാനപരിധിയില്ലാതെ സൗജന്യ യാത്ര അനുവദിച്ച സർക്കാർ, ദിവ്യാംഗരുടെ യാത്രാദുരിതം അവഗണിക്കുകയാണെന്നും സക്ഷമ വിമർശിച്ചു. മുമ്പ് വാർഷികം 20,000 രൂപ വരുമാനപരിധിയോടെയാണ് ദിവ്യാംഗർക്കുള്ള യാത്രാ ഇളവ് അനുവദിച്ചിരുന്നത്.
എന്നാൽ സാമൂഹ്യസുരക്ഷാ പെൻഷൻ വർധിച്ചതോടെ ഭൂരിഭാഗം ദിവ്യാംഗരും ഈ വരുമാനപരിധിക്ക് പുറത്തായി. ക്ഷേമപെൻഷനെ വരുമാനമായി കണക്കാക്കാതെയും എല്ലാ ദിവ്യാംഗർക്കും യാത്രാ ആനുകൂല്യം ലഭ്യമാക്കിയും പദ്ധതി പുനഃസ്ഥാപിക്കണമെന്ന് സക്ഷമ ആവശ്യപ്പെട്ടു.
കാഴ്ചപരിമിതർ, വീൽചെയർ ഉപയോക്താക്കൾ ഉൾപ്പെടെ എല്ലാ ദിവ്യാംഗർക്കും സുഗമമായി യാത്ര ചെയ്യാൻ കഴിയുന്ന രീതിയിൽ കെഎസ്ആർടിസി ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളിൽ അടിയന്തര സൗകര്യവൽക്കരണം വേണമെന്നും ഒ.ആർ. ഹരിദാസ് ആവശ്യപ്പെട്ടു.