തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ 20 BJP കൗണ്‍സിലര്‍മാരെ അയോഗ്യരാക്കണമെന്ന ആവശ്യം തള്ളി ഹെെക്കോടതി. ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ നടത്തിയ സത്യപ്രതിജ്ഞ ചട്ടവിരുദ്ധമാണെന്ന് കോടതി കണ്ടെത്തി.
കേരള ഹൈക്കോടതി ഉത്തരവിനെ തുടർന്ന് തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടിവരും.
ജസ്റ്റിസ് പി. വി. കുഞ്ഞികൃഷ്ണനാണ് നാലാഴ്ചയ്‌ക്കകം നിയമാനുസൃതമായി വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ നിർദേശം നൽകിയത്. ദൈവങ്ങളുടെയോ ബലിദാനികളുടെയോ പേരിൽ സത്യപ്രതിജ്ഞ ചെയ്യുന്നത് നിയമപരമായി അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
അതേസമയം, കൗൺസിലർമാരുടെ തിരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന ഹർജി കോടതി തള്ളി. ഇതിനകം അവർ പങ്കെടുത്ത എല്ലാ കൗൺസിൽ യോഗങ്ങളും അവയിൽ എടുത്ത തീരുമാനങ്ങളും സാധുവായിരിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
CPI(M) കൗൺസിലർ എസ്. പി. ദീപക്കാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. നിയമപരമായി നിശ്ചിത രൂപത്തിൽ സത്യപ്രതിജ്ഞ ചെയ്യാൻ എതിർകക്ഷി അംഗങ്ങൾക്ക് നിർദേശം നൽകണമെന്നും അതുവരെ കൗൺസിൽ പ്രവർത്തനങ്ങളിൽ നിന്ന് വിലക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.
വിഷ്ണുമോഹൻ, ആശനാഥ്, ഹരികുമാർ, ദീപ എസ് നായർ, സുകന്യ, ജയ രാജീവ്, സുനിൽ, അഡ്വ. മിനി, വയൽക്കര രതീഷ്, വിനോദ്, ഗോപകുമാർ, സുധി എസ് എസ്, വി. ഗിരി, സരിത പി, ഉദയൻ, സുഗതൻ, സൂര്യ, ശ്രീദേവി, പാപ്പനംകോട് സജി, ബീന എന്നിവരുടെ സത്യപ്രതിജ്ഞയാണ് കോടതി അസാധുവാക്കിയത്.