‘അമൃത്സറിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം പാക് വ്യോമാതിര്‍ത്തിയിലേക്ക്; ഒടുവില്‍ സുരക്ഷിത തിരിച്ചുവരവ്, അന്വേഷണം ആരംഭിച്ചു’

Published by
ജനം വെബ്‌ഡെസ്ക്

ചണ്ഡീഗഡ്: ഡല്‍ഹിയില്‍ നിന്ന് അമൃത്സറിലേക്ക് സര്‍വീസ് നടത്തിയ എയര്‍ ഇന്ത്യയുടെ എഐ-463 വിമാനത്തിന് യാത്രാമധ്യേ അപ്രതീക്ഷിത വഴിത്തിരിവ്. കനത്ത വ്യോമഗതാഗത തിരക്കിനെ തുടര്‍ന്ന് ലാന്‍ഡിങ് നടപടികള്‍ മാറ്റുന്നതിനിടെ വിമാനം ഏതാനും നിമിഷങ്ങള്‍ പാകിസ്താന്‍ വ്യോമാതിര്‍ത്തിയിലേക്ക് പ്രവേശിച്ചെങ്കിലും, മുന്നറിയിപ്പ് ലഭിച്ചതോടെ സുരക്ഷിതമായി ഇന്ത്യന്‍ വ്യോമപരിധിയിലേക്ക് മടങ്ങിയെത്തിയതായി റിപ്പോര്‍ട്ടുകള്‍.

ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട എയര്‍ബസ് എഐ-321 വിമാനം അമൃത്സറില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ വിമാനത്താവളത്തില്‍ ഉടന്‍ ലാന്‍ഡ് ചെയ്യാനുള്ള അനുമതി ലഭിക്കാതിരിക്കുകയും പ്രവര്‍ത്തനപരമായ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുകയും ചെയ്തതോടെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിമാനം തിരിച്ചുവിടാന്‍ നിര്‍ദേശിക്കുകയായിരുന്നു.

തുടര്‍ന്ന് വിമാനം ഡല്‍ഹിയിലേക്ക് മടങ്ങി സുരക്ഷിതമായി ഇറക്കിയ ശേഷം സാങ്കേതിക പരിശോധനകള്‍ നടത്തി. ആവശ്യമായ അനുമതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് വീണ്ടും സര്‍വീസ് പുനരാരംഭിച്ച വിമാനം ഇന്നലെ ഏകദേശം 2.20ഓടെയാണ് അമൃത്സറില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്. ഇതോടെ നിശ്ചിത സമയത്തേക്കാള്‍ ഏകദേശം നാല് മണിക്കൂര്‍ വൈകിയാണ് യാത്ര പൂര്‍ത്തിയായത്.

സംഭവത്തെക്കുറിച്ച് എയര്‍ ഇന്ത്യ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്‌ക്കാണ് പരമപ്രാധാന്യമെന്നും, സംഭവത്തിന്റെ വിശദാംശങ്ങള്‍ ബന്ധപ്പെട്ട നിയന്ത്രണ ഏജന്‍സികളെ അറിയിച്ചിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.

വ്യോമഗതാഗത സാഹചര്യങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ അപൂര്‍വമായി ഉണ്ടാകാറുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നത്. അതേസമയം, കഴിഞ്ഞ മാസം മോശം കാലാവസ്ഥയെ തുടര്‍ന്ന് പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ ഒരു വിമാനം ഇന്ത്യന്‍ വ്യോമാതിര്‍ത്തിയിലേക്ക് താല്‍ക്കാലികമായി പ്രവേശിച്ച സംഭവവും ശ്രദ്ധ നേടിയിരുന്നു.

കഴിഞ്ഞ വര്‍ഷം പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്താനും പരസ്പരം വ്യോമപാതകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍, ഈ സംഭവം വീണ്ടും സുരക്ഷാ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

Share