ക്ഷണക്കത്തിൽ ജനനത്തീയതി നിർബന്ധമാക്കാൻ മഹാരാഷ്‌ട്ര; ബാലവിവാഹം തടയാൻ പുതിയ നീക്കവുമായി സർക്കാർ

Published by
ജനം വെബ്‌ഡെസ്ക്

മുംബൈ: ബാലവിവാഹങ്ങൾ  തടയാൻ നിർണായക നടപടിക്ക് ഒരുങ്ങി മഹാരാഷ്‌ട്ര സർക്കാർ. വരന്റെയും വധുവിന്റെയും ജനനത്തീയതി വിവാഹ ക്ഷണക്കത്തിൽ  രേഖപ്പെടുത്തുന്നത് നിർബന്ധമാക്കുന്ന കാര്യമാണ് സർക്കാർ പരിഗണിക്കുന്നത്. ബാലവിവാഹം നേരത്തേ കണ്ടെത്തി തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.

സംസ്ഥാന നിയമസഭയിലാണ് വനിതാ-ശിശുക്ഷേമ മന്ത്രി അദിതി തത്കരെ ഇക്കാര്യം അറിയിച്ചത്. രാജസ്ഥാനിൽ നടപ്പാക്കിയ സമാന മാതൃക പഠിച്ച ശേഷമാണ് മഹാരാഷ്‌ട്രയും ഇത്തരമൊരു സംവിധാനം ആലോചിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ബാലവിവാഹങ്ങളുടെ എണ്ണം കുറഞ്ഞുവരുന്നുണ്ടെങ്കിലും ചില ജില്ലകളിൽ ഇപ്പോഴും ആശങ്കാജനകമായ സാഹചര്യം തുടരുന്നുണ്ടെന്നാണ് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെ നിയമനടപടികൾക്കൊപ്പം പ്രതിരോധ സംവിധാനങ്ങളും ശക്തിപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ നിരവധി ബാലവിവാഹങ്ങൾ അധികൃതർ ഇടപെട്ട് തടഞ്ഞതായും സർക്കാർ അറിയിച്ചു.

പുതിയ നിർദേശം നടപ്പായാൽ വിവാഹം നടത്തുന്ന കുടുംബങ്ങൾക്കും ക്ഷണക്കത്ത് അച്ചടിക്കുന്നവർക്കും ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നവർക്കും കൂടുതൽ ഉത്തരവാദിത്തം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ബാലവിവാഹങ്ങൾ പൂർണമായി ഇല്ലാതാക്കുന്നതിനുള്ള വിപുലമായ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പുതിയ ചട്ടം പരിഗണിക്കുന്നതെന്നും സർക്കാർ വ്യക്തമാക്കി.

Share