ബുൾഡോസർ നടപടി കേരളത്തിലും; നിരോധിത ലഹരി വിറ്റ കട ഇടിച്ചുനിരത്തി പോലീസ്; സംഭവം ഇടുക്കിയിൽ

Published by
ജനം വെബ്‌ഡെസ്ക്

ഇടുക്കി:  ലഹരി വിൽപ്പനയുടെ കേന്ദ്രമായി മാറിയിരുന്ന കട ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി  കേരള പൊലീസ്. ഇടുക്കി ജില്ലയിലെ പൂപ്പാറയിലെ കടയാണ് നിലംപരിശാക്കിയത്. ഈശ്വരൻ എന്നയാൾ പൂപ്പാറയിൽ സർക്കാർ ഭൂമി കയ്യേറി സ്ഥാപിച്ച കടയിലാണ് ലഹരി വിൽപന നടന്നിരുന്നത്.

സമീപകാലത്ത് ലഹരി വിൽപ്പനയുമായി ബന്ധപ്പെട്ട നിരവധി പരാതികൾ പൊലീസിന് ലഭിച്ചിരുന്നു. നിരോധിത ലഹരിവസ്തുക്കൾ വിറ്റതിന് കടയുടമയ്‌ക്കെതിരെ ശാന്തൻപാറ പോലീസ് അഞ്ചുതവണയാണ് കേസെടുത്തത്. തുടർച്ചയായി നിയമം ലംഘിച്ചതിനെ തുടർന്ന് കട സ്വമേധയാ പൊളിച്ചുനീക്കാൻ പോലീസ് നോട്ടീസ് നൽകുകയായിരുന്നു. ഇതിനെതിരെ ഈശ്വരൻ കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളുകയായിരുന്നു. ഇതോടെ അധികൃതർ നടപടി വേഗത്തിലാക്കി.

എക്സൈസ്, റവന്യൂ, തദ്ദേശ സ്ഥാപന അധികൃതർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പൊളിക്കൽ. വലിയ പൊലീസ് സന്നാഹവും സ്ഥലത്ത് ഒരുക്കിയിരുന്നു. യാതൊരു അനിഷ്ട സംഭവങ്ങളും ഉണ്ടായില്ല. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ലഹരി ശൃംഖല വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾ ശക്തമായി തടയാനാണ് പൊലീസിന്റെ ലക്ഷ്യം.

 

Share