മാടായിപ്പാറയെ സംരക്ഷിത പൈതൃക മേഖലയായി പ്രഖ്യാപിക്കണം: ഭാരതീയ വിചാര കേന്ദ്രം

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: മാടായിപ്പാറ പീഠഭൂമി പ്രദേശത്തെ സംരക്ഷിത പൈതൃക മേഖലയായി പ്രഖ്യാപിക്കണമെന്ന് ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. 2026 ജൂൺ 25-ന് തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന കമ്മിറ്റിയോഗത്തിലാണ് പ്രമേയം പാസാക്കിയത്.

മാടായിക്കാവ്, മാടായികോട്ടയുടെ അവശിഷ്ടങ്ങൾ, ജൂതക്കുളം എന്നിവ ഉൾപ്പെടുന്ന മാടായിപ്പാറ പ്രദേശത്തെ ജൈവവൈവിധ്യ–ചരിത്ര–സാംസ്കാരിക സമ്പത്ത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയാണ് പ്രമേയത്തിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയത്.

കണ്ണൂർ ജില്ലയിലെ പയ്യന്നൂർ താലൂക്കിലെ മാടായി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മാടായിപ്പാറ, ലാറ്ററൈറ്റ് പീഠഭൂമിയായും സമ്പന്നമായ ജൈവവൈവിധ്യ കേന്ദ്രമായും അറിയപ്പെടുന്നു. തുടർച്ചയായ കൈയേറ്റങ്ങൾ മൂലം ഏകദേശം 600 ഹെക്ടറിൽ നിന്ന് 300 ഏക്കറിന് താഴെയായി വിസ്തീർണ്ണം ചുരുങ്ങിയതായി ഭാരതീയ വിചാര കേന്ദ്രം ആരോപിച്ചു. അതിനാൽ അടിയന്തര സംരക്ഷണ നടപടികൾ ആവശ്യമാണ് എന്നും പ്രമേയത്തിൽ പറയുന്നു.

ഏകദേശം 512-ലധികം സസ്യജാതികളും 150-ഓളം ചിത്രശലഭ ഇനങ്ങളും ഉൾപ്പെടെ അപൂർവവും വംശനാശഭീഷണി നേരിടുന്നതുമായ ജീവജാലങ്ങളുടെ ആവാസകേന്ദ്രമാണ് ഈ പ്രദേശമെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.

ചരിത്രപരമായി ചേര രാജവംശത്തിന്റെ ഭരണ–സൈനിക കേന്ദ്രങ്ങളിലൊന്നായിരുന്ന മാടായി കോട്ടയുടെ അവശിഷ്ടങ്ങളും സമീപ പ്രദേശങ്ങളും ഈ പൈതൃകത്തിന്റെ തെളിവുകളാണെന്ന് സംഘടന പറയുന്നു. പുരാതന ജൂതവാസത്തിന്റെ അവശിഷ്ടമായി കണക്കാക്കപ്പെടുന്ന ജൂതക്കുളവും പ്രദേശത്തിന്റെ പുരാവസ്തു പ്രാധാന്യം വർധിപ്പിക്കുന്നതായി പ്രമേയം വ്യക്തമാക്കുന്നു.

ടിപ്പു സുൽത്താന്റെ ആക്രമണകാലഘട്ടവുമായി ബന്ധപ്പെട്ട ചരിത്രപരമായ സംഭവങ്ങളും പ്രദേശത്തിന്റെ ഭാഗമാണെന്നും, കോലത്തിരി രാജവംശത്തോടും ചിറക്കൽ കോവിലകത്തോടും ബന്ധപ്പെട്ട സാംസ്കാരിക പൈതൃകവും ഇവിടെ നിലനിൽക്കുന്നുവെന്നും പ്രമേയത്തിൽ പറയുന്നു. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള തിരുവർകാട് ഭഗവതിക്കാവ് (മാടായിക്കാവ്) ഈ പ്രദേശത്തിന്റെ ആത്മീയ കേന്ദ്രമാണെന്നും ഭാരതീയ വിചാര കേന്ദ്രം ചൂണ്ടിക്കാട്ടി.

മാടായിപ്പാറയെ ജൈവവൈവിധ്യ–ചരിത്ര പൈതൃക മേഖലയായി പ്രഖ്യാപിക്കണമെന്നും, അനധികൃത കൈയേറ്റങ്ങൾ തടയണമെന്നും, അമിത വാഹനഗതാഗതവും മാലിന്യ നിക്ഷേപവും നിയന്ത്രിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

Ancient Monuments and Archaeological Sites and Remains Act, 1958 പ്രകാരം മാടായിപ്പാറയെ ദേശീയ പൈതൃക സ്മാരകമായി അംഗീകരിക്കണമെന്ന ആവശ്യവും കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തോടും Archaeological Survey of India യുടെയും മുമ്പാകെ വെച്ചു.

സംസ്ഥാന സമിതി യോഗത്തിൽ ഡോ. സി.വി. ജയമണി അധ്യക്ഷത വഹിച്ചു. ഡയറക്ടർ ആർ. സഞ്ജയൻ, ജനറൽ സെക്രട്ടറി ഡോ. എൻ. സന്തോഷ് കുമാർ, കെ.സി. സുധീർ ബാബു, ഡോ. സി. എ. ഗീത, ഡോ. കെ.എൻ. മധുസൂദനൻ പിള്ള, ശ്രീധരൻ പുതുമന, ടി. കെ. രാമനാഥൻ, അഡ്വ. സി.എൻ. പരമേശ്വരൻ, ജെ. മഹാദേവൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Share