തൃപ്പുണിത്തുറ : എരൂരിൽ അനധികൃതമായി താമസിച്ചിരുന്ന ആറു ബംഗ്ലാദേശി പൗരന്മാരെ സംയുക്ത പരിശോധനയിൽ പൊലീസ് പിടികൂടി. കേരള പോലീസ് സ്പെഷ്യൽ ബ്രാഞ്ച് , ആന്റി -ടെററിസം സ്‌ക്വാഡ് , ഇന്ത്യൻ നേവി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ.
രണ്ട് വാടകവീടുകളിലായി ഒളിവിൽ താമസിച്ചിരുന്നവരെയാണ് പിടികൂടിയത്. മെയ്ദി ഹസൻ (32), മുഹമ്മദ് ആസിം (39), തരേഖ് (21), സോഖിർ (17), മുഹമ്മദ് സൊഹൈൽ (33), മുഹമ്മദ് മിജാൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
പ്രാഥമിക അന്വേഷണത്തിൽ എരൂരും സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ച് ആക്രി സാധനങ്ങൾ ശേഖരിക്കുകയായിരുന്നു ഇവരുടെ ജോലിയെന്നാണ് വിവരം. എന്നാൽ ആവശ്യമായ രേഖകളോ നിയമാനുസൃത താമസാനുമതിയോ ഇല്ലാതെയാണ് ഇവർ സംസ്ഥാനത്ത് കഴിഞ്ഞിരുന്നതെന്നാണ് കണ്ടെത്തൽ.
സുരക്ഷാ ഏജൻസികൾ ഇവരുടെ കേരളത്തിലേക്കുള്ള പ്രവേശന മാർഗം, ഇവിടെ എത്താൻ സഹായിച്ച ശൃംഖല, മറ്റ് ബന്ധങ്ങൾ എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. അനധികൃത കുടിയേറ്റത്തിനുപിന്നിൽ വലിയ നെറ്റ്വർക്ക് ഉണ്ടോയെന്നതും പരിശോധിക്കുന്നു.