ഇന്ത്യയുടെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ഒരുങ്ങുന്നു; 250 കിലോമീറ്റര്‍ ഒറ്റ റീഫ്യൂവലില്‍, പുകയില്ലാത്ത ‘ഗ്രീന്‍ റെയില്‍’ വിപ്ലവത്തിന് തുടക്കം

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ച് രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ ട്രെയിന്‍ സര്‍വീസിന് അനുമതി. പരിസ്ഥിതി സൗഹൃദവും മലിനീകരണമില്ലാത്തതുമായ റെയില്‍ ഗതാഗതത്തിലേക്കുള്ള നിര്‍ണായക ചുവടുവെപ്പായാണ് ഈ പദ്ധതി വിലയിരുത്തപ്പെടുന്നത്. ഹരിയാനയിലെ ജിന്ദ്‌സോനിപത് റൂട്ടിലായിരിക്കും ട്രെയിന്‍ ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുക.

ബ്രോഡ് ഗേജ് പാതയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയതും ഏറ്റവും ശക്തിയേറിയതുമായ ഹൈഡ്രജന്‍ ട്രെയിനുകളിലൊന്നായി ഇതിനെ വിശേഷിപ്പിക്കപ്പെടുന്നു. ജര്‍മനി, ജപ്പാന്‍, ചൈന, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പം ഹൈഡ്രജന്‍ റെയില്‍ സാങ്കേതികവിദ്യയില്‍ ഇന്ത്യയും ശ്രദ്ധേയമായ സാന്നിധ്യമായി മാറുകയാണ്.

പത്ത് കോച്ചുകളുള്ള ട്രെയിനില്‍ രണ്ട് ഡ്രൈവിംഗ് പവര്‍ കാറുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓരോന്നും 1,200 കിലോവാട്ട് ശേഷിയുള്ള ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ സംവിധാനമാണ് ഉപയോഗിക്കുന്നത്. ഇതോടെ ട്രെയിന്റെ ആകെ കരുത്ത് 2,400 കിലോവാട്ട് വരും. വാണിജ്യ സര്‍വീസില്‍ മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗതയും പരീക്ഷണ ഓട്ടത്തില്‍ 120 കിലോമീറ്റര്‍ വരെ വേഗതയും കൈവരിക്കാനാകും. ഒറ്റത്തവണ ഹൈഡ്രജന്‍ നിറച്ചാല്‍ ഏകദേശം 250 കിലോമീറ്റര്‍ വരെ യാത്ര ചെയ്യാന്‍ ട്രെയിനിന് കഴിയും.

ഹൈഡ്രജനും ഓക്‌സിജനും തമ്മിലുള്ള രാസപ്രവര്‍ത്തനത്തിലൂടെയാണ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത്. ഈ പ്രക്രിയയുടെ ഉപോല്‍പ്പന്നങ്ങളായി പുറത്തുവരുന്നത് ജലബാഷ്പവും ചൂടും മാത്രമാണ്. അതിനാല്‍ ഡീസല്‍ ട്രെയിനുകളെ അപേക്ഷിച്ച് കാര്‍ബണ്‍ പുറന്തള്ളല്‍ ഇല്ലാത്ത, പരിസ്ഥിതിക്ക് ഏറെ ഗുണകരമായ സാങ്കേതികവിദ്യയാണിത്. ട്രെയിന്റെ മുന്‍വശത്തും പിന്‍വശത്തുമായി 27 വീതം ഹൈഡ്രജന്‍ സിലിണ്ടറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ജിന്ദില്‍ തദ്ദേശീയമായി വികസിപ്പിച്ച ഹൈഡ്രജന്‍ സംഭരണ-റീഫ്യൂവലിംഗ് കേന്ദ്രവും ഇതിനായി സജ്ജമാക്കിയിട്ടുണ്ട്.

ഹൈഡ്രജന്‍ ചോര്‍ച്ച കണ്ടെത്തുന്ന സെന്‍സറുകള്‍, ഫ്‌ലെയിം ഡിറ്റക്ടറുകള്‍, കംപ്രഷന്‍ സംവിധാനങ്ങള്‍ എന്നിവ ഉള്‍പ്പെടെ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ആവശ്യമായ എല്ലാ സുരക്ഷാ അനുമതികളും ബന്ധപ്പെട്ട അധികാരികള്‍ നല്‍കിയിട്ടുണ്ട്. പൂര്‍ണമായും ഇന്ത്യയില്‍ രൂപകല്‍പന ചെയ്ത് നിര്‍മ്മിച്ച ട്രെയിനാണിത്. ലഖ്‌നൗവിലെ റിസര്‍ച്ച് ഡിസൈന്‍സ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഓര്‍ഗനൈസേഷനാണ് രൂപകല്‍പന നിര്‍വഹിച്ചത്. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.

ഇന്ത്യന്‍ റെയില്‍വേയുടെ ബ്രോഡ് ഗേജ് ശൃംഖലയുടെ ഭൂരിഭാഗവും ഇതിനകം വൈദ്യുതീകരിച്ച സാഹചര്യത്തില്‍, ഹൈഡ്രജന്‍ ട്രെയിനുകള്‍ നിലവിലെ ഇലക്ട്രിക് ട്രെയിനുകള്‍ക്ക് പകരമല്ല. പകരം, വൈദ്യുത ലൈനുകള്‍ സ്ഥാപിക്കാന്‍ പ്രയാസമുള്ള പ്രദേശങ്ങളിലും പൈതൃക റൂട്ടുകളിലും ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.

‘നമോ ഗ്രീന്‍ റെയില്‍’ പദ്ധതിയുടെ ഭാഗമായ ഈ സംരംഭം, തദ്ദേശീയമായി അത്യാധുനിക റെയില്‍ സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള ഇന്ത്യയുടെ ശേഷിയുടെ തെളിവായാണ് വിലയിരുത്തപ്പെടുന്നത്. മലിനീകരണമില്ലാത്ത പൊതുഗതാഗത സംവിധാനങ്ങളിലേക്കുള്ള രാജ്യത്തിന്റെ നീക്കത്തിന് ഇത് വലിയ ഉത്തേജനമാകുമെന്നാണ് പ്രതീക്ഷ.

Share