വനത്തിലേക്ക് ‘അഡ്വഞ്ചർ’… ഒടുവിൽ രക്ഷാപ്രവർത്തനവും കേസും; വിലങ്ങാട് വനത്തിൽ കുടുങ്ങിയ യുവാക്കൾക്കെതിരെ നടപടി

Published by
ജനം വെബ്‌ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിലങ്ങാട് വനമേഖലയിൽ നിന്നും മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ രക്ഷപ്പെടുത്തിയ മൂന്ന് യുവാക്കൾക്കെതിരെ വനംവകുപ്പ് കേസെടുക്കും. സംരക്ഷിത വനമേഖലയിൽ അനുമതിയില്ലാതെ പ്രവേശിച്ചതിനാണ് നടപടി. നിലവിൽ യുവാക്കൾ വനംവകുപ്പിന്റെ കസ്റ്റഡിയിലാണുള്ളത്.

ഇന്നലെ രാത്രിയോടെയാണ് വനത്തിനുള്ളിൽ കുടുങ്ങിയ യുവാക്കളെ വനംവകുപ്പും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിൽ സുരക്ഷിതമായി പുറത്തേക്ക് എത്തിച്ചത്. വാളുക്ക് അത്തായ കൊത്ത് എന്ന സ്ഥലത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്.  ഇരുട്ടും വനത്തിന്റെ ദുഷ്കരമായ ഭൂപ്രകൃതിയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായിരുന്നു.

രക്ഷപ്പെടുത്തിയതിന് പിന്നാലെ യുവാക്കളെ വനംവകുപ്പ് കസ്റ്റഡിയിലെടുക്കുകയും പ്രാഥമിക ചോദ്യം ചെയ്യൽ നടത്തുകയും ചെയ്തു. സംരക്ഷിത വനമേഖലയിൽ മുൻകൂർ അനുമതിയില്ലാതെ പ്രവേശിക്കുന്നത് വനനിയമങ്ങളുടെ ലംഘനമാണെന്ന് അധികൃതർ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്നുപേർക്കുമെതിരെ നിയമനടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

സാഹസിക വിനോദസഞ്ചാരത്തിന്റെയും ട്രെക്കിങ്ങിന്റെയും പേരിൽ വിലക്കേർപ്പെടുത്തിയ വനമേഖലകളിൽ അനധികൃതമായി പ്രവേശിക്കുന്നത് സ്വന്തം ജീവനും രക്ഷാപ്രവർത്തകരുടെയും സുരക്ഷയും അപകടത്തിലാക്കുന്നതാണെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നൽകി.

സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. യുവാക്കൾ വനമേഖലയിൽ പ്രവേശിച്ച സാഹചര്യം, യാത്രയുടെ ഉദ്ദേശ്യം, മറ്റ് ആളുകളുടെ പങ്കാളിത്തം എന്നിവയും വനംവകുപ്പ് പരിശോധിച്ചുവരികയാണ്

Share