തിരുവനന്തപുരം: 1975-ലെ അടിയന്തരാവസ്ഥയെ ഒമ്പതാം ക്ലാസ് സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിൽ ഉൾപ്പെടുത്താനുള്ള എൻസിഇആർടിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് അഖില ഭാരതീയ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ് (എ ബി ആർ എസ് എം) ദക്ഷിണ ക്ഷേത്ര പ്രമുഖ് പി.എസ്. ഗോപകുമാർ.
ഇന്ത്യൻ ജനാധിപത്യം നേരിട്ട എക്കാലത്തെയും വലിയ വെല്ലുവിളികളിലൊന്നായ അടിയന്തരാവസ്ഥയെക്കുറിച്ച് പുതുതലമുറയ്‌ക്ക് അറിയാനുള്ള അവസരമാണ് ഈ തീരുമാനത്തിലൂടെ ലഭിച്ചതെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
1975 ജൂൺ 25-ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥ 21 മാസത്തോളം രാജ്യത്തെ ഭരണഘടനാപരമായ അവകാശങ്ങളിൽ ഗുരുതര നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ കാലഘട്ടമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൗരാവകാശങ്ങൾ നിഷേധിക്കപ്പെടുകയും പത്രസ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തുകയും പ്രതിപക്ഷ നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുകയും ചെയ്ത സംഭവം ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ കറുത്ത അധ്യായമാണെന്നും അദ്ദേഹം പറഞ്ഞു.
അടിയന്തരാവസ്ഥയുടെ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാൻ സ്വതന്ത്ര പഠനവും ചരിത്രാന്വേഷണവുമാണ് ഇതുവരെ ആശ്രയമായിരുന്നതെന്നും, ഇത്തരമൊരു നിർണായക ചരിത്രസംഭവം വിദ്യാർഥികൾക്ക് പഠിപ്പിക്കാതിരുന്നത് ഭരണകൂടത്തിന്റെ വീഴ്ചയായിരുന്നുവെന്നും പി.എസ്. ഗോപകുമാർ അഭിപ്രായപ്പെട്ടു.
ചരിത്രത്തെ വളച്ചൊടിക്കുന്നതുപോലെ തന്നെ ചരിത്രസത്യങ്ങളെ തമസ്കരിക്കുന്നതും ഗുരുതരമായ അപരാധമാണെന്ന് അദ്ദേഹം പറഞ്ഞു. മൂടിവെക്കപ്പെട്ട അടിയന്തരാവസ്ഥക്കാലത്തെ ചരിത്രസത്യങ്ങൾ ഇനി പാഠപുസ്തകങ്ങളിലൂടെ വിദ്യാർത്ഥികളുടെ മുന്നിലെത്തുന്നത് ജനാധിപത്യ ബോധം ശക്തിപ്പെടുത്താൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ, ഒമ്പതാം ക്ലാസ് സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിൽ അടിയന്തരാവസ്ഥയെക്കുറിച്ചുള്ള പ്രത്യേക അധ്യായം ഉൾപ്പെടുത്തിയതായി എൻസിഇആർടി അറിയിച്ചിരുന്നു. പൗരസ്വാതന്ത്ര്യം, ഭരണഘടനാപരമായ സംരക്ഷണം, അധികാര ദുരുപയോഗത്തിന്റെ ഭീഷണി തുടങ്ങിയ വിഷയങ്ങളെ വിദ്യാർത്ഥികൾക്ക് കൂടുതൽ ആഴത്തിൽ മനസ്സിലാക്കിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പാഠഭാഗം ഉൾപ്പെടുത്തിയിരിക്കുന്നത്.














