ന്യൂഡല്‍ഹി: ഡല്‍ഹിയിലും ഉത്തരാഖണ്ഡിലും സുരക്ഷാ സംവിധാനങ്ങള്‍ അതീവ ജാഗ്രതയില്‍. അടുത്ത ദിവസങ്ങളില്‍ ഖാലിസ്ഥാന്‍ അനുകൂല ഭീകരസംഘടനകളില്‍ നിന്ന് ആക്രമണ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇരു സംസ്ഥാനങ്ങളിലും ഹൈ അലര്‍ട്ട് പ്രഖ്യാപിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ലഭിച്ച മുന്നറിയിപ്പ് പ്രകാരം ഉത്തരാഖണ്ഡിലെയും ഡല്‍ഹിയിലെയും പ്രധാന ക്ഷേത്രങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, പൊലീസ് കേന്ദ്രങ്ങള്‍ എന്നിവയ്‌ക്ക് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഭീഷണിയുടെ സ്വഭാവത്തെക്കുറിച്ചോ ആക്രമണ സാധ്യത എത്രത്തോളം ഗുരുതരമാണെന്നതിനെക്കുറിച്ചോ അധികൃതര്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.
നിരവധി ക്ഷേത്രങ്ങളെയും സര്‍ക്കാര്‍ ഓഫീസുകളെയും രാഷ്‌ട്രീയ നേതാക്കളെയും പരാമര്‍ശിക്കുന്ന സംശയാസ്പദമായ ഒരു ഇ-മെയില്‍ ലഭിച്ചതിനെ തുടര്‍ന്നാണ് സുരക്ഷാ ഏജന്‍സികള്‍ ജാഗ്രത ശക്തമാക്കിയത്. ഇ-മെയിലിന്റെ ഉറവിടവും വിശ്വാസ്യതയും കണ്ടെത്താന്‍ ഡല്‍ഹി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഡല്‍ഹി പൊലീസും ഉത്തരാഖണ്ഡ് പൊലീസും ഇന്റലിജന്‍സ് ഏജന്‍സികളും ചേര്‍ന്ന് അതീവ സുരക്ഷാ കേന്ദ്രങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സംശയാസ്പദ സന്ദേശത്തിലെ വിവരങ്ങള്‍ വിശദമായി പരിശോധിച്ചുവരികയാണ്.
ഇതിനിടെ, പാകിസ്ഥാനിലെ ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് അംഗങ്ങളുമായി ബന്ധം പുലര്‍ത്തിയെന്നാരോപിച്ച് രാജസ്ഥാന്‍ ഭീകരവിരുദ്ധ സേന ഒരു യുവതിയെ അറസ്റ്റ് ചെയ്ത സംഭവവും സുരക്ഷാ ഏജന്‍സികളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
ജയ്പൂരില്‍ താമസിച്ചിരുന്ന ബബിത ധാകഡ് അഥവാ ഖദീജ എന്ന യുവതിയെയാണ് ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തത്. പ്രാഥമിക അന്വേഷണത്തില്‍ ഇവരുടെ മൊബൈല്‍ ഫോണില്‍ നിന്ന് വിദേശ ബന്ധങ്ങളും സമൂഹമാധ്യമങ്ങളിലെ സംശയാസ്പദ അക്കൗണ്ടുകളുമായുള്ള ആശയവിനിമയവും കണ്ടെത്തിയതായി അന്വേഷണസംഘം അറിയിച്ചു.
ചോദ്യംചെയ്യലില്‍ ലഭിച്ച വിവരങ്ങളുടെയും ഡിജിറ്റല്‍ തെളിവുകളുടെയും അടിസ്ഥാനത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള യുഎപിഎ ഉള്‍പ്പെടെയുള്ള നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യുവതിയെ കോടതി എടിഎസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
ഡല്‍ഹിയിലും ഉത്തരാഖണ്ഡിലും നിലവില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കിയിരിക്കുകയാണ്. ലഭിച്ച ഭീഷണി സന്ദേശം എത്രത്തോളം വിശ്വാസയോഗ്യമാണെന്നും യഥാര്‍ഥ ഭീഷണിയുണ്ടോയെന്നും കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചു. ഔദ്യോഗിക സ്ഥിരീകരണം ലഭിക്കുന്നതുവരെ സുരക്ഷാ ക്രമീകരണങ്ങള്‍ തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.