മുഹറം ഘോഷയാത്ര ലക്ഷ്യമിട്ട് വന്‍ ഗൂഢാലോചനയെന്ന് പൊലീസ്; 15,000 വിഷകാപ്‌സ്യൂളുകള്‍ പിടിച്ചെടുത്തു, ഒരാള്‍ അറസ്റ്റില്‍

Published by
ജനം വെബ്‌ഡെസ്ക്

മുംബൈ: മുഹറം ഘോഷയാത്രയ്‌ക്കിടെ പങ്കെടുത്തവരെ ലക്ഷ്യമിട്ട് വിഷാംശമുള്ള കാപ്‌സ്യൂളുകള്‍ വിതരണം ചെയ്യാനുള്ള ഗൂഢാലോചന തകര്‍ത്ത് മുംബൈ പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് പുണെ സ്വദേശിയായ ഫയാസ് പ്രേംജി എന്നയാളെ അറസ്റ്റ് ചെയ്തതായും അന്വേഷണസംഘം വ്യക്തമാക്കി.

പൊലീസിന്റെ വിവരമനുസരിച്ച്, ഘോഷയാത്രയില്‍ പങ്കെടുക്കുന്നവര്‍ക്കിടയില്‍ മരുന്ന് എന്ന പേരില്‍ വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന ഏകദേശം 15,000 കാപ്‌സ്യൂളുകളാണ് പിടിച്ചെടുത്തത്. പ്രാഥമിക പരിശോധനയില്‍ ഇവയില്‍ സിങ്ക് ഫോസ്‌ഫൈഡ് എന്ന വിഷാംശമുള്ള രാസവസ്തു അടങ്ങിയിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതുസംബന്ധിച്ച ശാസ്ത്രീയ പരിശോധനാഫലത്തിനായി സാമ്പിളുകള്‍ ഫോറന്‍സിക് പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്.

മുഹറം ഘോഷയാത്രയ്‌ക്കിടെ സംശയാസ്പദമായ രീതിയില്‍ കാപ്‌സ്യൂളുകള്‍ വിതരണം ചെയ്യാന്‍ ഒരാള്‍ പദ്ധതിയിടുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി സ്വീകരിച്ചത്. പ്രതിയെ കസ്റ്റഡിയിലെടുത്ത് നടത്തിയ പരിശോധനയില്‍ ആധാര്‍ കാര്‍ഡ്, പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകളും കാപ്‌സ്യൂളുകളും കണ്ടെത്തിയതായി സെന്‍ട്രല്‍ റീജിയന്‍ ഡി.സി.പി ജയന്ത് മീണ അറിയിച്ചു. കാപ്‌സ്യൂളുകള്‍ വിതരണം ചെയ്യുന്നതിന് മുന്‍പേ പ്രതിയെ പിടികൂടാനായതിനാല്‍ വന്‍ ദുരന്തം ഒഴിവാക്കാനായെന്നാണ് പൊലീസ് വിലയിരുത്തല്‍.

പ്രതി പുണെയിലെ വിമന്‍ നഗര്‍ സ്വദേശിയാണെന്നും ബിബിഎ ബിരുദധാരിയായ ഇയാള്‍ പെയിന്റ് വ്യാപാരം നടത്തുന്ന ആളാണെന്നും പൊലീസ് അറിയിച്ചു. ഏകദേശം 15 ദിവസം മുമ്പാണ് ഇയാള്‍ മുംബൈയിലെ ഡോംഗ്രി മേഖലയില്‍ വാടകയ്‌ക്ക് താമസം ആരംഭിച്ചതെന്നും അന്വേഷണത്തില്‍ വ്യക്തമായി. അന്വേഷണത്തിനിടെ 2025-ല്‍ ഇയാള്‍ ഇറാനും ഇറാഖും സന്ദര്‍ശിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഈ യാത്രകളുടെ ലക്ഷ്യവും മറ്റ് ബന്ധങ്ങളും സംബന്ധിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

പ്രതി ഏകദേശം 50 കിലോഗ്രാം സിങ്ക് ഫോസ്‌ഫൈഡ് വാങ്ങിയതായും ഓരോ കാപ്‌സ്യൂളിലും ഒരു ഗ്രാം വീതം നിറച്ച് വിതരണം ചെയ്യാനാണ് പദ്ധതിയിട്ടിരുന്നതെന്നും പൊലീസ് ആരോപിക്കുന്നു. ഇതുസംബന്ധിച്ച തെളിവുകള്‍ ശേഖരിച്ചുവരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അതേസമയം, ഒരു വ്യക്തിക്ക് കാപ്‌സ്യൂള്‍ കഴിച്ചതിനെ തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ടതായി പൊലീസ് അറിയിച്ചു. ഈ സംഭവവും നിലവിലെ അന്വേഷണത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്. എന്നാല്‍ ആ സംഭവവും പിടിച്ചെടുത്ത കാപ്‌സ്യൂളുകളും തമ്മിലുള്ള ബന്ധം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

പ്രതിക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും, ഗൂഢാലോചനയ്‌ക്ക് മറ്റ് ബന്ധങ്ങളുണ്ടോയെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. പൊലീസിന്റെ ഔദ്യോഗിക അന്വേഷണ റിപ്പോര്‍ട്ടും ഫോറന്‍സിക് പരിശോധനാഫലവും പുറത്തുവന്ന ശേഷമേ സംഭവത്തിന്റെ പൂര്‍ണ ചിത്രം വ്യക്തമാകൂ.

Share