കൊച്ചി: തൊഴിൽ വാഗ്ദാനം നൽകി ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നിലവിൽ ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്.
ഏകദേശം രണ്ട് മാസത്തോളം ഒളിവിലായിരുന്ന പ്രശോഭ് സി. വത്സൻ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നുവെങ്കിലും ഹൈക്കോടതി അത് നേരത്തേ തള്ളിയിരുന്നു. തുടർന്ന് അടിയന്തരമായി കീഴടങ്ങാൻ കോടതി നിർദേശിച്ചു. ഇതിനെ തുടർന്ന് പാലക്കാടെത്തിയ ഇയാൾ പൊലീസിൽ കീഴടങ്ങുകയായിരുന്നു.
ശേഷം സമർപ്പിച്ച ജാമ്യാപേക്ഷയാണ് ഹൈക്കോടതി ഇപ്പോൾ തള്ളിയത്. കേസിന്റെ ഗൗരവവും ചുമത്തിയിരിക്കുന്ന വകുപ്പുകളുടെ സ്വഭാവവും പരിഗണിച്ചാണ് കോടതി ജാമ്യം നിഷേധിച്ചതെന്നാണ് വിവരം.
ജോലി വാഗ്ദാനം നൽകി താമസസ്ഥലത്തെത്തി പീഡിപ്പിച്ചുവെന്നും ഉന്നത കോൺഗ്രസ് നേതാക്കളുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയിൽ ആരോപിക്കുന്നത്. പാലക്കാട് ടൗൺ സൗത്ത് പൊലീസിലും മുഖ്യമന്ത്രിക്കുമാണ് യുവതി പരാതി നൽകിയിരുന്നത്.
ബലാത്സംഗം, എസ്.സി/എസ്.ടി പീഡന നിരോധന നിയമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.